അബുദബി: ഇന്ത്യയില്‍ നിന്ന് അബുദബിയിലേക്കുള്ള വിമാന സര്‍വീസുകൾ ജൂലൈ 21 വരെ ഇല്ലെന്ന് ഇത്തിഹാദ് എയര്‍വെയ്‍സ് അറിയിച്ചു. നിലവിലുള്ള കൊവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് വിമാന വിലക്ക് നീട്ടുന്നതെന്നും കമ്പനിയുടെ വിശദീകരണത്തില്‍ പറയുന്നു. സര്‍വീസുകള്‍ ആരംഭിക്കുന്നത് സംബന്ധിച്ച് ട്വിറ്ററിലൂടെ ഉപഭോക്താക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം ഇത്തിഹാദ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
യാത്രാ വിലക്ക് ജൂലൈ 21 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് തങ്ങളുടെ വെബ്‍സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നുമാണ് ഇത്തിഹാദ് എയര്‍വെയ്‍സിന്റെ പുതിയ അറിയിപ്പ്. ഇത് സംബന്ധിച്ചുള്ള ചിലവിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും മറുപടിയില്‍ പറയുന്നു. അതേസമയം ജൂലൈ ഏഴ് മുതല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തുടങ്ങാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം എമിറേറ്റ്സ് അറിയിച്ചത്.