ബെംഗളൂരു: ഏകദിന ലോകകപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യ. എതിരാളികളെ നിലംപരിശാക്കിയാണ് കളിച്ച ഒമ്പത് മത്സരങ്ങളും ഇന്ത്യ ജയിച്ചത്. ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്ക്ക് എതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ 199 റണ്‍സില്‍ ഇന്ത്യ എറിഞ്ഞൊതുക്കി. 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മുന്നേറിയ ഇന്ത്യ ആദ്യം വിറച്ചു. രണ്ട് റണ്‍സില്‍ ഇന്ത്യയുടെ മൂന്ന് മുന്‍നിര താരങ്ങള്‍ ഡഗ് ഔട്ടില്‍ മടങ്ങിയെത്തി. ലോകകപ്പില്‍ ഇന്ത്യ ഭയപ്പെട്ട ഏക നിമിഷം അതായിരുന്നു. പിന്നിടങ്ങോട്ട് നീലപ്പടയുടെ ജൈത്രയാത്രയ്ക്ക് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചു. കങ്കാരുക്കള്‍ ആറ് വിക്കറ്റിന് കീഴടങ്ങി.
ഇംഗ്ലീഷ് പരീക്ഷയില്‍ നൂറില്‍ നൂറ് മാര്‍ക്കോടെ ഇന്ത്യന്‍ താരങ്ങള്‍ ജയിച്ചുകയറി. സിംഹളവീര്യം പതിവുപോലെ ദുരന്ത കഥ ആവര്‍ത്തിച്ചു. ഏഷ്യാ കപ്പ് ഫൈനലിന്റെ തനി ആവര്‍ത്തനമായി ലങ്കന്‍ ബാറ്റിംഗ്. വെറും 55 റണ്‍സില്‍ ലങ്കന്‍ പട ഓള്‍ ഔട്ടായത് ചീട്ടുകൊട്ടാരം വീഴുന്ന വേഗത്തിലാണ്. സ്ഥിരതയുടെ പര്യായമായ പ്രോട്ടീസ് സംഘവും നീലപ്പടയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. നെതര്‍ലന്‍ഡ്‌സ് അവസാന മത്സരം പൂര്‍ത്തിയാക്കി ബെംഗളൂരു വഴി നാട്ടിലേക്ക് മടങ്ങും. ഇനി സെമി ഫൈനലും പിന്നാലെ കലാശപ്പോരാട്ടവും. രണ്ട് ജയത്തിനപ്പുറം ലോകിരീടം കാത്തിരിക്കുന്നു. ലോകചാമ്പ്യനെ അറിയുവാന്‍ ഇനി ഏഴ് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.
രണ്ടാം അങ്കത്തില്‍ അഫ്ഗാനിസ്ഥാന്‍ ആയുധം നിലത്തുവെച്ചു. ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും എട്ടാം തവണയും നേര്‍ക്കുനേര്‍ വന്നു. എട്ടാമതും പാകിസ്താന്‍ പരാജയമായിരുന്നു വിധി. അട്ടിമറിക്കാന്‍ വന്ന കടുവകളെ ഇന്ത്യന്‍ സംഘം കൂട്ടിലടച്ചു. നാല് ജയത്തിന്റെ മേന്മ പറഞ്ഞുവന്ന കിവിസ് ഇന്ത്യന്‍ സംഘത്തിന് മുന്നില്‍ കിതച്ചുവീണു.