ഇങ്ങനൊരാളെ ഞാന്‍ മുമ്പ് കണ്ടിട്ടില്ല; സൂപ്പര്‍ താരത്തെ പ്രശംസിച്ച് കൊഹ്‌ലി

മെല്‍ബണ്‍: പെര്‍ത്തിലേറ്റ പരാജയത്തിന് ഓസിസിനോട് മെല്‍ബണില്‍ പകരം വീട്ടിയ ശേഷം ഇന്ത്യയെ ആ വിജയത്തിലേക്ക് നയിച്ച ചുണക്കുട്ടികളായ താരങ്ങളെ പുകഴ്ത്തുകയാണിപ്പോള്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി.

പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മാച്ച് വിന്നറായി മാറിയ ജസ്പ്രീത് ബൂംമ്രയ ലോകത്തെ ഏറ്റവും മികച്ച ബൗളറെന്നാണ് കൊഹ്‌ലി വിശേഷിപ്പിച്ചത്. ബൂംമ്ര മാച്ച് വിന്നറാണ്. ലോകത്തെ ഏറ്റവും മികച്ച ബൗളറാണെന്ന് നിസംശയം പറയാമെന്നും ഇന്ത്യന്‍ നായകന്‍ മെല്‍ബണില്‍ മത്സരശേഷം പറഞ്ഞു.

മറ്റ് താരങ്ങളില്‍ നിന്ന് ബൂംമ്രയെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ കളിയോടുള്ള മനോഭാവമാണ്. വിക്കറ്റെടുക്കാന്‍ ദുര്‍ഘടം എന്ന് തോന്നുന്ന പിച്ച് കണ്ട് കണ്ണുമിഴിക്കുന്ന സ്വഭാവം അയാള്‍ക്കില്ല. എങ്ങനെ വിക്കറ്റ് കൊയ്യാമെന്നും ടീമിനായി മത്സരം മാറ്റിമറിക്കാമെന്നുമാണ് ബൂംമ്രയുടെ ചിന്ത. ഈ മനക്കരുത്ത് അദേഹത്തെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഇങ്ങനെയൊരാളെ മുന്‍പ് കണ്ടിട്ടില്ല. ഇതാണ് ബൂംമ്രയുടെ വിജയത്തിന് പിന്നിലെന്നും കൊഹ്‌ലി പറഞ്ഞു.

ഈ വര്‍ഷം ഒമ്പത് ടെസ്റ്റുകളില്‍ 48 വിക്കറ്റാണ് ബൂംമ്രയുടെ സമ്പാദ്യം. വിക്കറ്റുവേട്ടയില്‍ 2018ല്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ(10 ടെസ്റ്റില്‍ 52 വിക്കറ്റ്) മാത്രമാണ് ബൂംമ്രയ്ക്ക് മുന്നിലുള്ളത്. മെല്‍ബണ്‍ ടെസ്റ്റില്‍ 86 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ബൂംമ്ര മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരം നേടിയിരുന്നു.

Top