ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചു; ടീമില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് ബ്രാഡ് ഹോഡ്ജ്

സിഡ്‌നി: മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വന്‍ പരാജയം ഏറ്റുവാങ്ങിയ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ വിമര്‍ശിച്ച് മുന്‍ താരം ബ്രാഡ് ഹോഡ്ജ്. പരമ്പരയില്‍ ഓസിസ് ബാറ്റ്‌സ്മാന്‍മാര്‍ പ്രതീക്ഷകളെല്ലാം തെറ്റിച്ചു എന്നു പറഞ്ഞ ഹോഡ്ജ്, ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനുള്ള സാങ്കേതികതയും അഭിരുചിയും ഓസീസ് താരങ്ങള്‍ കൈവിട്ടു എന്നും പറഞ്ഞു.

പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് പെര്‍ത്തില്‍ ഈ ടീം ടെസ്റ്റ് ജയിച്ചിരുന്നു. അതിനാല്‍ വളരെയധികം പ്രതീക്ഷ അടുത്ത മത്സരത്തില്‍ ബാറ്റ്‌സ്മാന്‍മാരിലുണ്ടാകും. എന്നാല്‍ ആദ്യ ഇന്നിംഗ്‌സില്‍ 200 റണ്‍സ് പോലും സ്‌കോര്‍ ചെയ്യാനാകാതെ വരുന്നത് സങ്കീര്‍ണതയാണ്. ഓസീസ് ടീമില്‍ വലിയ പ്രതീക്ഷകളാണുള്ളതെന്നും മികച്ച താരങ്ങളുടെ ചരിത്രം ടീമിനുണ്ട്- സ്മിത്തിനെയും വാര്‍ണറെയും പരാമര്‍ശിച്ച് ഹോഡ്ജ് പറഞ്ഞു.

ഒരു ഓസീസ് ബാറ്റ്‌സ്മാന് പോലും ഈ പരമ്പരയില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കാനായില്ല. ബാറ്റ്‌സ്മാന്‍മാരുടെ നിറംമങ്ങിയ പരമ്പരയില്‍ 1-2ന് പിന്നിലാണ് ഓസീസ്. ഇതോടെ ഓസീസ് ടീമില്‍ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് ഇതിഹാസ താരം സ്റ്റീവ് വോ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഓസീസ് താരങ്ങള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ കണ്ടുപഠിക്കണമെന്ന് ആവശ്യപ്പെട്ട് പരിശീലകന്‍ ജസ്റ്റിന്‍ ലാഗറും രംഗത്തെത്തി.

പരമ്പരയില്‍ മിന്നും പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യന്‍ താരങ്ങളായ ജസ്പ്രീത് ബൂംമ്രയുടെയും ചേതേശ്വര്‍ പൂജാരയുടെയും പ്രകടനങ്ങളെ ബ്രാഡ് ഹോഡ്ജ് പുകഴ്ത്തി. ബൂംമ്ര ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്നമാണെന്ന് പറഞ്ഞ ഹോഡ്ജ് മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിംഗാണ് ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസമെന്നും വ്യക്തമാക്കി.

Top