98 റൺസിനിടെ വീണത് അഞ്ച് വിക്കറ്റുകൾ; എഡ്ജ്ബാസ്റ്റണിൽ ഇന്ത്യ തകരുന്നു

ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 100 റൺസ് ബോർഡിൽ ചേർക്കുന്നതിനിടെ അഞ്ച് മുൻനിര താരങ്ങളാണ് കൂടാരം കയറിയത്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 109 റൺസെന്ന നിലയിലാണ് ഇന്ത്യ. 98 റൺസിനിടെയാണ് ഇന്ത്യക്ക് അഞ്ച് വിക്കറ്റുകൾ നഷ്ടമായത്.

ടോസ് നേടി ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തിൽ ഇന്ത്യയുടെ രണ്ട് വിക്കറ്റുകൾ വീണതിന് പിന്നാലെ മഴ കളി മുടക്കി. പിന്നീട് ഒരു മണിക്കൂറിന് ശേഷമാണ് കളി പുനരാരംഭിച്ചത്. രോഹിത് ശർമയുടെ അഭാവത്തിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചേതേശ്വർ പൂജാരയാണ് ഓപ്പൺ ചെയ്തത്. എന്നാൽ ഇരുവരേയും മടക്കി ജെയിംസ് ആൻഡേഴ്‌സൻ ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത്.

ശുഭ്മാൻ ഗിൽ 24 പന്തുകൾ നേരിട്ട് 17 റൺസുമായും പൂജാര 46 പന്തുകൾ നേരിട്ട് 13 റൺസുമായും മടങ്ങി. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്‌ലി, ഹനുമ വിഹാരി, ശ്രേയസ് അയ്യർ എന്നിവർക്കും പിടിച്ചു നിൽക്കാൻ സാധിച്ചില്ല.

സ്‌കോർ 98ൽ നിൽക്കെ അഞ്ചാം വിക്കറ്റായി ശ്രേയസ് മടങ്ങി. കോഹ്‌ലി (11), ഹനുമ വിഹാരി (20), ശ്രേയസ് (15) റൺസാണ് കണ്ടെത്തിയത്. 18 റൺസുമായി ഋഷഭ് പന്തും അഞ്ച് റൺസുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസിൽ.

ഇംഗ്ലണ്ടിനായി ആൻഡേഴ്‌സൻ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. സ്റ്റുവർട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി.

Top