കൊവിഡ് ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണസജ്ജമാക്കി സര്‍ക്കാര്‍

കൊല്ലം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ കൊവിഡ് ചികിത്സകള്‍ക്കായി പൂര്‍ണ സജ്ജമാക്കി സംസ്ഥാന സര്‍ക്കാര്‍. സമൂഹവ്യാപന സാധ്യത ഏറിയതോടെയാണ് സര്‍ക്കാര്‍ ആശുപത്രികള്‍ പൂര്‍ണ്ണസജ്ജമാക്കിയത്. ആയിരത്തിലേറെ പ്രത്യേക മുറികളും തീവ്രപരിചരണ യൂണിറ്റുകളും വെന്റിലേറ്ററുകളും ലേബര്‍ റൂമുകളും ഒരുക്കിയാണ് കൊവിഡ് ചികിത്സക്ക് ആശുപത്രികള്‍ സജ്ജമാക്കിയത്.

മെഡിക്കല്‍ വിദ്യാര്‍ത്ഥി കളടക്കം ഉള്ളതിനാല്‍ മനുഷ്യവിഭവശേഷിക്ക് കുറവുണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ആയിരക്കണക്കിന് കിടക്കകള്‍, പ്രത്യേകം മുറികള്‍, വിദഗ്ധ ചികിത്സക്കായി പ്രത്യേക സംഘം ഡോക്ടര്‍മാര്‍, ആഹാരം, വസ്ത്രം അങ്ങനെ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എല്ലാം തയ്യാറാണ്.

രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയര്‍ന്നാല്‍ ശസ്ത്രക്രിയ തിയറ്റര്‍ പോലും കൊവിഡ് ചികിത്സ മുറികളാകും. നിലവിലുള്ള പരിശോധന സംവിധാനത്തിന് പുറമേ കൂടുതല്‍ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പരിശോധനകളുടെ എണ്ണം കൂട്ടും. കൊവിഡ് ബാധിതരായ ഗര്‍ഭിണികളെത്തിയാല്‍ അവര്‍ക്കായി പ്രത്യേക ലേബര്‍ റൂം തയ്യാറാക്കിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്കായി പ്രത്യേക നിയോനേറ്റല്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പരമാവധി സമാഹരിക്കുകയാണ് സര്‍ക്കാര്‍. ഇതേ സമയം തന്നെ കൊവിഡ് ഇതര ചികിത്സ മുടങ്ങാതിരിക്കാനും പ്രത്യേക ഒപി, ശസ്ത്രക്രിയ വിഭാഗമടക്കം വിപുലമായ സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട് സര്‍ക്കാര്‍.

Top