കോവിഡ് -19; ആന്റിബയോട്ടിക് ഉപയോഗം ബാക്ടീരിയ അണുബാധ കൂട്ടുന്നു: ഡബ്ല്യുഎച്ച്ഒ

ജനീവ: കോവിഡിനെതിരെ അമിതമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറക്കുമെന്നും ഇത് മരണനിരക്ക് ഉയര്‍ത്തുന്നതിനിടയാക്കുമെന്നും ലോകാരോഗ്യ സംഘടന.

സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസാണ് ഇക്കാര്യം അറിയിച്ചത്. ബാക്ടീരിയ അണുബാധ ഈ കാലത്ത് കൂടിവരികയാണെന്നും ബാക്ടീരിയ അണുബാധക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ ഫലപ്രദമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ ജനീവയില്‍ നിന്നുള്ള വെര്‍ച്വല്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ ആന്റിബയോട്ടിക്കുകള്‍ അനുചിതമായി ഉപയോഗിക്കുന്നത് ഈ പ്രവണതയ്ക്ക് കൂടുതല്‍ കരുത്തേകുമെന്നും യുഎന്‍ ആരോഗ്യ ഏജന്‍സി അറിയിച്ചു.

‘കോവിഡ് -19 മഹാമാരി ആന്റിബയോട്ടിക്കുകളുടെ വര്‍ദ്ധിച്ച ഉപയോഗത്തിലേക്ക് നയിച്ചു, ഇത് ആത്യന്തികമായി ബാക്ടീരിയയുടെ പ്രതിരോധനിരക്ക് ഉയര്‍ത്തും, ഇത് മഹാമാരിയുടെ സമയത്തും അതിനുശേഷവുമുള്ള രോഗങ്ങളുടെയും മരണങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിനിടയാക്കും’, ടെഡ്രോസ് പറഞ്ഞു.

അതേസമയം, കോവിഡ് രോഗികളില്‍ ഒരു ചെറിയ വിഭാഗത്തിന് മാത്രമേ തുടര്‍ന്നുള്ള ബാക്ടീരിയ അണുബാധകളെ ചികിത്സിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ ആവശ്യമുള്ളൂവെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

Top