രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വർദ്ധന; കളക്ഷൻ 28 ശതമാനം ഉയർന്നു

ഡൽഹി: ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പിരിവിൽ ഓഗസ്റ്റിൽ വൻ വർദ്ധന. രാജ്യത്തെ ജിഎസ്ടി കളക്ഷൻ 28 ശതമാനം ഉയർന്ന് 1.43 ലക്ഷം കോടി രൂപയായി. കോവിഡ് മഹാമാരിക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. 2022 ഓഗസ്റ്റിൽ നേടിയ മൊത്ത ജിഎസ്ടി വരുമാനം 1.43 ട്രില്യൺ ആണ്. അതിൽ സിജിഎസ്ടി 24,710 കോടി രൂപയും എസ്ജിഎസ്ടി 30,951 കോടി രൂപയും ഐജിഎസ്ടി 77,782 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് ഈടാക്കിയ 42,067 കോടി രൂപ ഉൾപ്പെടെ ഉൾപ്പടെയാണിത്. ചരക്കുകളുടെ ഇറക്കുമതിയിൽ 1,018 കോടി രൂപ സമാഹരിച്ചതായി മന്ത്രാലയം അറിയിച്ചു.

തുടർച്ചയായ ആറാം മാസമാണ് ജിഎസ്ടി 1.4 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തുന്നത്. 2021 ഓഗസ്റ്റിൽ 1,12,020 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിച്ചത്. ഇതിൽ നിന്നും 28 ശതമാനം വർധനവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. അതേസമയം, 2022 ജൂലൈയിൽ നേടിയ 1.49 ട്രില്യണേക്കാൾ കുറവാണ് ഓഗസ്റ്റിലെ കളക്ഷൻ. 2022 ൽ, ഏപ്രിലിലായിരുന്നു ഏറ്റവും കൂടുതൽ ജിഎസ്ടി വരുമാനം ഉണ്ടായിരുന്നത്. 1.67 ട്രില്യൺ രൂപയായിരുന്നു ഏപ്രിലിലെ വരുമാനം. ആഗസ്ത് വരെയുള്ള ജിഎസ്ടി വരുമാനത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനമാണ് വളർച്ച. ധനകാര്യ മന്ത്രാലയം മുൻകാലങ്ങളിൽ സ്വീകരിച്ച വിവിധ നടപടികളുടെ പ്രതിഫലനമാണ് ജിഎസ്ടിയിൽ ഉണ്ടായ വർദ്ധനവ്.

Top