ആദായ നികുതിയില്‍ അവ്യക്തത; രാജ്യത്തെ നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വിറ്റൊഴിയുന്നു

bitcoin

ന്യൂഡല്‍ഹി: രാജ്യത്തെ നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വിറ്റൊഴിയുന്നു.

ബിറ്റ്‌കോയിന്‍ ഇടപാട് രാജ്യത്ത് അംഗീകൃതമല്ലെങ്കിലും 20 മുതല്‍ 30 ശതമാനംവരെ മൂലധന നേട്ടനികുതിയാണ് ബിറ്റ്‌കോയിന് ബാധകമാകുകയെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ബിസിനസ് വരുമാനം അല്ലെങ്കില്‍ മൂലധന നേട്ടം എന്നിവയ്ക്ക് ബാധകമായ ആദായ നികുതിയായിരിക്കും നല്‍കേണ്ടിവരികയെന്ന് വിദഗ്ദര്‍ പറയുന്നു.

ആദായ നികുതി സംബന്ധിച്ച അവ്യക്തതയെതുടര്‍ന്നാണ് നിക്ഷേപകര്‍ ബിറ്റ്‌കോയിന്‍ വിറ്റൊഴിയുന്നത്.

50,000 രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ നിലവാരത്തിനുവരെ ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചവര്‍ മൂല്യം 10 ലക്ഷം കടന്നപ്പോള്‍ വിറ്റഴിക്കാന്‍ തയ്യാറെടുക്കുന്നതായി ഇന്ത്യയിലെ ബിറ്റ്‌കോയിന്‍ എക്‌സ്‌ചേഞ്ചായ സെബ്‌പെ സഹസ്ഥാപകന്‍ സൗരബ് അഗര്‍വാള്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ക്രിപ്‌റ്റോകറന്‍സി ഇടപാട് രാജ്യത്ത് ഇതുവരെ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ റിട്ടേണ്‍ നല്‍കുമ്പോള്‍ ലാഭനഷ്ടങ്ങള്‍ ഫയല്‍ ചെയ്യുന്നത് സങ്കീര്‍ണമാകും.

ഡിജിറ്റല്‍ കറന്‍സി ഇടപാട് സംബന്ധിച്ച് ധനകാര്യമന്ത്രാലയം ഉടനെ വ്യക്തത വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ ബിറ്റ്‌കോയിന്റെ മൂല്യം 16,558 യുഎസ് ഡോളര്‍(2.50 ഐഎസ്ടി) കടന്നു. അതായത് ഒരു ബിറ്റ്‌കോയിന്‍ വാങ്ങാന്‍ മുടക്കേണ്ടത് 10,64959 രൂപ.

ബിറ്റ്‌കോയിന്‍ വ്യാപാരത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്വന്തം ഉത്തരവാദിത്വത്തില്‍വേണം ഇതില്‍ നിക്ഷേപിക്കാനെന്നും റിസര്‍വ് ബാങ്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് മൂന്നാമത്തെ മുന്നറിയിപ്പ് ആര്‍ബിഐ പുറത്തുവിട്ടത്.

Top