അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയില്‍ സത്യപ്രതിജ്ഞ ചെയ്ത് അംഗമായി.

കേരളത്തില്‍ നിന്ന് മോദി മന്ത്രിസഭയിലെത്തുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് കണ്ണന്താനം.

അല്‍ഫോണ്‍സ് കണ്ണന്താനത്തിനൊപ്പം മറ്റ് 13 പേര്‍കൂടി ഞായറാഴ്ച്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.30 നായിരുന്നു സത്യപ്രതിജ്ഞ. രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജഞയ്ക്ക് മുന്നോടിയായി നിയുക്തമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വസതിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

മന്ത്രിസഭയില്‍ എത്താനായതില്‍ സന്തോഷമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞുു.

തന്റെ മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമാണ്. മന്ത്രിസഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും. കേരളത്തിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഏത് വകുപ്പ് കിട്ടിയാലും സന്തോഷമാണ്. ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്തെ ബിജെപിയില്‍ നിന്നും പലരും ഇതറിഞ്ഞ് വിളിക്കുകയും നല്ലത് വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. ആരുമല്ലാത്ത തന്നെ മന്ത്രിയാക്കിയത് കേരള ജനതയ്ക്കുളള അംഗീകാരമായിട്ടാണ് കാണുന്നതെന്നും അല്‍ഫോണ്‍സ് വ്യക്തമാക്കി.

മന്ത്രിയാകുന്നതിലൂടെ കേരളവും കേന്ദ്രവുമായി ഒരു ബന്ധം സ്ഥാപിക്കാമെന്നും കരുതുന്നു. കേന്ദ്രമന്ത്രിസ്ഥാനം വെല്ലുവിളിയല്ലെന്നും ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യനായിട്ട് ജീവിക്കുക എന്നാണെന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം വിശദമാക്കി.

സഹമന്ത്രി പദവയില്‍നിന്നു നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍ അബ്ബാസ് നഖ്‌വി എന്നിവര്‍ ക്യാബിനറ്റ് പദവിയോടെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍.

Top