ശ്രീലങ്കന്‍ തീരത്ത് കുടുങ്ങി കിടക്കുന്നത് 56 മലയാളികളടക്കം 420 ഇന്ത്യക്കാര്‍

ന്യൂഡല്‍ഹി: മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ തീരത്ത് കുടുങ്ങി കിടക്കുന്നത് കപ്പല്‍ ജീവനക്കാരായ 56 മലയാളികളടക്കം 420 ഇന്ത്യക്കാര്‍. കടല്‍മാര്‍ഗമോ, വിമാനത്തിലോ ഇവര്‍ക്ക് നാട്ടിലെത്താന്‍ സര്‍ക്കാര്‍ അനുമതി കിട്ടാത്താത്തത് മൂലമാണ് കഴിഞ്ഞ ഒന്നര ആഴ്ചയായി കപ്പല്‍ ശ്രീലങ്കന്‍ തീരത്ത് തങ്കുരമിടുന്നത്.

സഞ്ചാരികളില്ലാതെ ഈ രീതിയില്‍ കപ്പലില്‍ തുടരാന്‍ ബുദ്ധിമുട്ടാണ്. ക്വാറന്റീന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ചിലവും വഹിക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്താന്‍ എത്രയും വേഗം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നുമാണ്
ഇവരുടെ ആവശ്യം.

ഫിലിപ്പൈന്‍സ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ പൗരന്മാരെ നാട്ടിലേക്ക് മടക്കി കൊണ്ട് പോയി. എന്നാല്‍ ഇന്ത്യയില്‍ നിന്ന് നടപടി ഇല്ലാത്തതിനാല്‍ ആശങ്കയിലാണ് ഇവര്‍.

ക്രൗണ്‍ പ്രിന്‍സസ്സ് കപ്പലിലാണ് ഇപ്പോള്‍ മലയാളികള്‍ ഉള്‍പ്പടെ 400 ല്‍ അധികം ഇന്ത്യക്കാരുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം കോവിഡ് പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പല കപ്പലുകളില്‍ നിന്നായി ഇന്ത്യക്കാര്‍ മുഴുവന്‍ ഈ ഒരു കപ്പലില്‍ തങ്ങുകയാണ്. ശ്രീലങ്കയില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്താന്‍ കമ്പനി തയ്യാറാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു മറുപടിയും ഇതുവരെ ഉണ്ടായിട്ടില്ല.

Top