വണ്ടിത്തടത്ത് ചേട്ടന്‍ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവം; സഹോദരന്‍ ബിനുവിന്റെ മൊഴി പുറത്ത്

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് ചേട്ടന്‍ അനിയനെ കൊന്ന് കുഴിച്ച്മൂടിയ സംഭവത്തില്‍ സഹോദരന്‍ ബിനുവിന്റെ മൊഴി പുറത്ത്. അനിയന്‍ രാജുമായി ഗുസ്തി പിടിക്കുകയും നിലത്തടിച്ചപ്പോള്‍ മരിച്ചുപോയെന്നും ബിനു പറഞ്ഞു. രാജ് മദ്യപിച്ചിരുന്നു. രാജ് മരിച്ചപ്പോള്‍ ചവറിടാന്‍ കുഴിച്ച കുഴിയിലിട്ട് പിന്നീട് മൂടിയെന്നും ബിനുവിന്റെ മൊഴിയില്‍ പറയുന്നു. ഇന്ന് രാവിലെയാണ് ബിനു കുറ്റം സമ്മതിച്ചത്. മകനെ കാണാനില്ലെന്ന് അമ്മ നല്‍കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ വീടിന്റെ പിന്‍ഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കൊല്ലപ്പെട്ട ഇളയ മകന്‍ രാജിനെ അവസാനം കാണുന്നത് കഴിഞ്ഞ മാസം 26നാണെന്ന് അമ്മ ബേബി പറഞ്ഞു. രാത്രി ബന്ധു വീട്ടില്‍ കിടക്കും. പകല്‍ മകന്‍ ബിനുവിന് ഭക്ഷണവുമായി വരുമായിരുന്നു. കൊല്ലപ്പെട്ട രാജ് ജോലിക്കു പോയിരുന്നുവെന്നാണ് എപ്പോഴും പറഞ്ഞത്. ബിനുവിന് മാനസിക പ്രശ്‌നമുണ്ട്. കുഴി മൂടിയപ്പോള്‍ സംശയം തോന്നിയാണ് പൊലിസില്‍ പരാതി നല്‍കിയതെന്നും ബേബി പറഞ്ഞു.

ഒരാളെ കൊന്നിട്ടിരിക്കുന്നുവെന്ന് ബിനു പറഞ്ഞതായി ബിനുവിന്റെ കൂട്ടുകാരന്‍ ബിജു ഏഷ്യാനെറ്റ്‌ന്യൂസിനോട് പറഞ്ഞു. കുഴിച്ചു മൂടാന്‍ സഹായിക്കാന്‍ പറഞ്ഞു. മാനസിക പ്രശ്‌നങ്ങള്‍ ഉള്ള ആളായതിനാല്‍ കാര്യമാക്കിയില്ല. അയല്‍ വാസിയായ ഒരാളെ വിവരം അറിയിച്ചിരുന്നു.കുറേ ദിവസം രാജിനെ കാണാതായപ്പോള്‍ സംശയം കൂടിയെന്നും ബിജു പറഞ്ഞു.

ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോള്‍ മകന്‍ രാജിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരന്‍ ബിനുവിനെ പൊലീസ് ചോദ്യം ചെയ്തത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവന്നത്.

Top