രാജസ്ഥാനില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവം; പരാതി വ്യാജമെന്ന് പൊലീസ്

ജയ്പൂര്‍: രാജസ്ഥാനില്‍ ബില്‍വാരയില്‍ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന പരാതി വ്യാജമെന്ന് പൊലീസ്. നടക്കാനിറങ്ങിയപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ പരാതി വ്യാജമാണെന്നും സ്ത്രീ സ്വന്തം ഇഷ്ടപ്രകാരം യുവാക്കള്‍ക്കൊപ്പം പോയതാണെന്നും പൊലീസ് പറഞ്ഞു.

രാത്രി പൂര്‍ണ്ണമായി യുവാക്കള്‍ക്കൊപ്പം ബില്‍വാരയിലെ വീട്ടില്‍ ചെലവഴിക്കാന്‍ നിര്‍ബന്ധിച്ചതിനെത്തുടര്‍ന്ന് തര്‍ക്കമുണ്ടായി. വീട്ടില്‍ പോകണമെന്ന് സ്ത്രീ പറഞ്ഞെങ്കിലും യുവാക്കള്‍ അനുവദിച്ചില്ല. പിന്നാലെ യുവതി വീടിന് പുറത്തിറങ്ങി ബഹളം വെക്കുകയും വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയുമായിരുന്നു. സ്ത്രീയും യുവാക്കളും ഉഭയകക്ഷി സമ്മതപ്രകാരം നേരത്തെയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. ഈ ബന്ധം ഭര്‍ത്താവ് അറിയാതെയിരിക്കാനാണ് പരാതി നല്‍കിയെന്നാണ് യുവതിയുടെ മൊഴി.

രാജസ്ഥാനിലെ ബില്‍വാരയിലാണ് യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്ന വാര്‍ത്ത പുറത്തുവന്നത്. ശനിയാഴ്ച രാത്രി ഭക്ഷണത്തിന് ശേഷം നടക്കാനിറങ്ങിയ യുവതിയെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് ആദ്യം പുറത്ത് വന്ന വാര്‍ത്ത. നാട്ടുകാരാണ് നഗ്‌നയായി അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തിയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ പൊലീസ് യുവതിയുടെ മൊഴിയെടുത്തിരുന്നു.

Top