പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്റെ ആദ്യ ഭാര്യ റജീന രണ്ടാം പ്രതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ നയാസിന്റെ ആദ്യ ഭാര്യ റജീന രണ്ടാം പ്രതി. ഗുരുതരമായ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഒളിവില്‍ പോയ റജീനയ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ വ്യാപിപ്പിച്ചു. കേസില്‍ പ്രതിയായ അക്യുപങ്ചര്‍ തെറാപ്പിസ്റ്റായ ഷിഹാബുദ്ദീനെ കോടതി റിമാന്‍ഡ് ചെയ്തു. അമ്മയുടെയും കുഞ്ഞിന്റെയും മരണത്തില്‍ ഷിഹാബുദ്ദീന്റെ പങ്ക് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

മരിച്ച ഷെമീറയെ അക്യുപങ്ചര്‍ ചികിത്സക്ക് നയാസിന്റെ അദ്യ ഭാര്യ റജീനയും പ്രേരിപ്പിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതോടെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തി റജീനയെ പ്രതി ചേര്‍ത്തത്. മനപ്പൂര്‍വം അല്ലാത്ത നരഹത്യ, നവജാത ശിശുവിന്റെ മരണം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. ഒളിവില്‍ പോയ റെജീനക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരിക്കുകയാണ്. കേസില്‍ അറസ്റ്റിലായ അക്യുപങ്ചര്‍ ചികിത്സകന്‍ ശിഹാബുദ്ധീനെ നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ശിഹാബുദ്ദീനും ഭാര്യയും നയാസിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകനായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. യുവതി മരിക്കുന്നതിന്റെ തലേദിവസവും വീട്ടിലെത്തി അക്യുപങ്ചര്‍ ചികിത്സ നല്‍കിയിരുന്നു. അയല്‍വാസിയും ഇത് വ്യക്തമാക്കുന്നുണ്ട്. രണ്ടാം പ്രതി റെജീനയെ പിടികൂടലാണ് പൊലീസിന്റെ അടുത്ത ലക്ഷ്യം. വിശദമായി ചോദ്യം ചെയ്യുന്നതിന് റിമാന്‍ഡില്‍ ആയ ശിഹാബുദ്ദീന്‍ ആയി പൊലീസ് തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നല്‍കും.

Top