നവജാത ശിശുക്കള്‍ വെന്തുമരിച്ച സംഭവം; മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

മുംബൈ: ഭണ്ഡാര ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 10 പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ച സംഭവത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രി ഉദ്ദവ് താക്കറെയാണ് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടത്.

കുഞ്ഞുങ്ങളെ പ്രവേശിപ്പിച്ച ഐസിയുവില്‍ പുലര്‍ച്ച തീപ്പിടിത്തമുണ്ടാവുകയായിരുന്നു. പുലര്‍ച്ച 2 മണിയോടെയാണ് വന്‍ ദുരന്തം സംഭവിച്ചത്. 1 മുതല്‍ 3 മാസം വരെ മാത്രം പ്രായമുള്ള 17 കുഞ്ഞുങ്ങള്‍ തീപടരുമ്പോള്‍ ഐസിയുവില്‍ ഉണ്ടായിരുന്നു. 10 പേര്‍ മരിച്ചപ്പോള്‍ ബാക്കിയുള്ള 7 കുഞ്ഞുങ്ങളെയും രക്ഷിക്കാനായി. ചിലര്‍ക്ക് പൊള്ളലേറ്റിറ്റുണ്ട്. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെയാണ് തീയണയ്ക്കാന്‍ ആയത്. തൊട്ടടുത്ത് തന്നെയാണ് പ്രസവ വാര്‍ഡും ഡയാലിസിസ് വാര്‍ഡും. പുക നിറഞ്ഞതോടെ ഇവിടെ നിന്നും രോഗികളെ മറ്റൊരു വാര്‍ഡിലേക്ക് ഉടന്‍ മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഐസിയുവില്‍ ഓക്‌സിജന്‍ വിതരണവും നിര്‍ത്താതെ ഉണ്ടായിരുന്നു.

മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കള്‍ക്ക് 5 ലക്ഷം വീതം ധനസഹായവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അടക്കം നിരവധി പേര്‍ സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി.

Top