വെങ്ങാനൂരില്‍ നാലംഗ സംഘം യുവാവിനെ വീട് കയറി തല്ലി

തിരുവനന്തപുരം: വെങ്ങാനൂരില്‍ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂര്‍ നെല്ലിവിള സ്വദേശി വിജിന്‍, വിജിന്റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവര്‍ക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷന്‍ അടക്കുളള ഗൃഹോപകര ണങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയില്‍ തളളിയിട്ട് മുതുകില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചത്.

പരിക്കേറ്റ വിജിന്റെ സുഹൃത്തുക്കളായ ജിജിന്‍, കിച്ചു, അഭിലാഷ്, അനു എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. അടുത്തിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സംഘം വിജിനുമായി അകല്‍ച്ചയിലായിരുന്നു. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിന്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമി സംഘം ബുധനാഴ്ച രാത്രി എട്ടോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടര്‍ന്ന് വിഴിഞ്ഞം എസ്.ഐ.മാരായ ജി.വിനോദ്, ഹര്‍ഷകുമാര്‍ എന്നിവരുടെ നേത്യത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്തു. പരിക്കേറ്റവരുടെ മൊഴിയെടുത്ത ശേഷം സംഭവത്തില്‍പ്പെട്ട നാലുപ്രതികള്‍ക്കായി തിരച്ചിലാരംഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Top