വടകരയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ:അമ്മയ്ക്ക് പിഴയും തടവും ശിക്ഷ

വടകര: വടകരയില്‍ പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയ മാതാവിന് പിഴയും തടവും ശിക്ഷ വിധിച്ച് കോടതി. വടകര മടപ്പള്ളി കോളേജ് കരിയാട് മീത്തല്‍ സ്വദേശി രമ്യയെയാണ് (40) വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. 30200 രൂപ പിഴയും കോടതി പിരിയും വരെ തടവുമാണ് ശിക്ഷിച്ചത്. ചോമ്പാല പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. വാഹന രജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

ലൈസന്‍സില്ലാതെ വിദ്യാര്‍ഥികള്‍ വാഹനം ഓടിച്ച് അപകടം വരുത്തുന്നത് വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത മകന്‍ ബൈക്കോടിച്ച സംഭവത്തില്‍ കഴിഞ്ഞ ദിവസം പിതാവിന് പിഴയും തടവും കോടതി ശിക്ഷ വിധിച്ചിരുന്നു.

ജൂലൈ മാസത്തില്‍ ആലുവയില്‍ 17 വയസുകാരന്‍ നമ്പര്‍ പ്ലേറ്റില്ലാത്ത സൂപ്പര്‍ ബൈക്ക് ഓടിച്ച സംഭവത്തില്‍ വാഹന ഉടമയായ സഹോദരന് കോടതി 34,000 രൂപ പിഴ ചുമത്തിയിരുന്നു.പ്രായപൂര്‍ത്തിയാവാത്ത ആളിനെ വാഹനം ഓടിക്കാന്‍ അനുവദിച്ചതിന് 30,000 രൂപയും, നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിന് 2000 രൂപയും, പിന്‍വശം കാണാനുള്ള ഗ്ലാസും ഇന്റിക്കേറ്ററും ഇല്ലാത്തതിന് 500 രൂപ വീതവും അനുബന്ധ സുരക്ഷാ ഉപകരണങ്ങള്‍ ഇളക്കി മാറ്റിയതിന് 1000 രൂപയുമാണ് പിഴയിട്ടത്. കോടതി പിരിയുന്നത് വരെ വെറും തടവിനും വാഹന ഉടമയെ ശിക്ഷിച്ചു.

Top