ഉത്തരാഖണ്ഡിൽ ക്ഷേത്രത്തിൽ കയറിയതിന് ദളിത് യുവാവിനെ കെട്ടിയിട്ട് പൊള്ളലേൽപിച്ചു

ഡെറാഡൂൺ: ക്ഷേത്രത്തിൽ കയറിയ ദളിത് യുവാവിനെ ഒരു സംഘം ആളുകൾ ചേർന്ന് അതിക്രൂരമായി ആക്രമിച്ചു. മർദ്ദിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ട് പൊളളലേൽപിക്കുകയും ചെയ്തതായി പരാതി. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലെ മോറി ഏരിയയിലെ സൽറ ഗ്രാമത്തിലാണ് സംഭവം. ജനുവരി 9 ന് ബൈനോൾ സ്വദേശിയായ 22 കാരനായ ദളിത് യുവാവ് ആയുഷിനാണ് ക്ഷേത്രത്തിൽ കയറിയതിന്റെ പേരിൽ മർദ്ദനമേറ്റത്. മേൽജാതിയിൽപെട്ട ചിലർ തന്നെ മർദിക്കുകയും കെട്ടിയിട്ട് പൊള്ളലേൽപിക്കുകയും ചെയ്തു എന്ന് ആയുഷ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ജനുവരി 10 ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ആയുഷിനെ വിദ​ഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ദളിതനായ താൻ ക്ഷേത്രത്തിൽ കയറിയതിൽ പ്രകോപിതരായവരാണ് അക്രമികളെന്ന് ആയുഷ് പരാതിയിൽ പറയുന്നു. ആയുഷിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ഗ്രാമീണർക്കെതിരെ എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കേസെടുത്തതായി ഉത്തരകാശി പോലീസ് സൂപ്രണ്ട് അർപൺ യദുവൻഷി പറഞ്ഞു. സർക്കിൾ ഓഫീസർ പ്രശാന്ത് കുമാറിനെ സംഭവത്തിന്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

Top