ഉത്തര്‍പ്രദേശില്‍ പരശുരാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു

ലഖ്നൗ: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉത്തര്‍പ്രദേശില്‍ പരശു രാമന്റെ കൂറ്റന്‍ പ്രതിമ വരുന്നു. പതിവ് വോട്ട് ബാങ്കായ മുസ്ലിം-യാദവ സഖ്യത്തിലേക്ക് ബ്രാഹ്മണ സമുദായത്തെ കൂടി എത്തിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ നീക്കം. അതിന്റെ ഭാഗമായാണ് പരശുരാമന്റെ കൂറ്റന്‍ പ്രതിമ നിര്‍മിക്കുന്നത്. ഇതിനെതിരെ ബിജെപി രംഗത്തെത്തി.

അഖിലേഷ് യാദവ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന അഭിഷേക് മിശ്രയ്ക്കാണ് പ്രതിമ നിര്‍മാണത്തിന്റെ ചുമതല. വിഷ്ണുവിന്റെ അവതാരമായിട്ടാണ് പരശുരാമനെ വിശ്വാസികള്‍ കാണുന്നത്. പ്രതിമ നിര്‍മാണത്തിലൂടെ ബ്രാഹ്മണ സമുദായത്തിന്റെ രക്ഷയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എസ്പി നേതാക്കള്‍ പറയുന്നു. 108 അടിയുള്ള പ്രതിമയാണ് ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ നിര്‍മിക്കുക.

പ്രതിമ നിര്‍മിക്കുന്നവരുമായി എസ്പി ചര്‍ച്ച നടത്തി. പരശുറാം ചേത്ന പീഠ് ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിക്കും. ഈ ട്രസ്റ്റാണ് പ്രതിമ നിര്‍മിക്കുക. ലഖ്നൗവിലെ ജനേശ്വര്‍ മിശ്ര പാര്‍ക്കിലാണ് പ്രതിമ സ്ഥാപിക്കുക. ഇതിന്റെ ഭാഗമായി നേതാക്കള്‍ അടുത്തിടെ ജയ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.

Top