യുപിയില്‍ കൗമാരക്കാരിയെ പീഡിപ്പിച്ച് സിഗരറ്റ് കുറ്റി കൊണ്ട് ശരീരം പൊള്ളിച്ചു

ഗോരഖ്പൂര്‍: ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂരില്‍ കൗമാരക്കാരിയായ പെണ്‍കുട്ടിയെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പെണ്‍കുട്ടിയുടെ ശരീരം അക്രമികള്‍ സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടത്. ശരീരത്തില്‍ പൊള്ളലേറ്റ നിലയില്‍ പിറ്റേ ദിവസമാണ് മാതാപിതാക്കള്‍ കണ്ടെത്തിയത്. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മെഡിക്കല്‍ പരിശോധനാ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണെന്ന് ഗോരഖ്പൂരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പെണ്‍കുട്ടിയുടെ ശരീരത്തിലുളള പൊളളിയ പാടുകള്‍ സിഗറ്റ് കൊണ്ടുളളതാണോ എന്ന് ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ പറയാന്‍ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. പീഡനം, പോക്സോ അടക്കമുളള വകുപ്പുകളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.

അര്‍ജുന്‍, ചോട്ടു എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായിരിക്കുന്നത്. അര്‍ജുന്‍ സംഭവ സ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുക ആളാണ്. വെള്ളിയാഴ്ച രാത്രി 8 മണിയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായത് എന്ന് അമ്മ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

വെള്ളം ശേഖരിക്കുന്നതിന് വേണ്ടി ഗ്രാമത്തിലെ പൈപ്പിന് സമീപത്തേക്ക് പോയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ തിരികെ വന്നില്ല. വീട്ടുകാര്‍ രാത്രി മുഴുവന്‍ നടത്തിയ തിരച്ചിലിനൊടുവില്‍ പുലര്‍ച്ച 5 മണിക്കാണ് പെണ്‍കുട്ടിയെ അവശനിലയില്‍ കണ്ടെത്തിയത്. രാത്രി മുഴുവന്‍ അവര്‍ പീഡിപ്പിച്ചതായും സിഗറ്റ് കുറ്റി കൊണ്ട് പൊള്ളിച്ചതായും മകള്‍ പറഞ്ഞതായി പരാതിയില്‍ പറയുന്നു.

Top