യുപിയില്‍ ദളിത് പെണ്‍കുട്ടി ആശുപത്രിയില്‍ വച്ച് പീഡിപ്പിക്കപ്പെട്ടു

ലക്‌നൌ: ബിഹാറില്‍ എട്ട് വയസ്സുകാരി ക്രൂരമായി പീഡിപ്പക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയ്ക്ക് നേരെയും ലൈംഗികാതിക്രമം. യുപിയിലെ ഫതേപൂരിലെ ആശുപത്രിയില്‍ വച്ച് രണ്ട് ഡോക്ടര്‍മാരാണ് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

മകള്‍ പറഞ്ഞതോടെയാണ് താന്‍ സംഭവം അറിഞ്ഞതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തന്നോട് വെള്ളം ചോദിച്ചു. അതുമായി തിരിത്തുവരുമ്പോള്‍ മകള്‍ കരയുന്നതാണ് കണ്ടത്. വേദനകൊണ്ടാണെന്നാണ് ആദ്യം കരുതിയത്. അന്വേഷിച്ചപ്പോഴാണ് ഇരുവരും ചേര്‍ന്ന് മകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് അറിഞ്ഞത്. താന്‍ ഞെട്ടിപ്പോയെന്നും അമ്മ പറഞ്ഞു.

പൊലീസില്‍ പരാതി നല്‍കിയതായും കുട്ടിയുടെ അമ്മ വ്യക്തമാക്കി. പരാതിയില്‍ കേസെടുത്ത ഫതേപൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരെ പൊലീസ് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി. ഡോക്ടര്‍മാരുടെ പേര് അറിയില്ലെന്നും എന്നാല്‍ ഇരുവരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും പെണ്‍കുട്ടി അറിയിച്ചതായി പൊലീസ് വ്യക്തമാക്കി.

സംഭവത്തില്‍ ഇതുവരെ അറസ്റ്റ് നടന്നിട്ടില്ലെന്നും പൊലീസ് ഇതുവരെയും പ്രതികളുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

Top