ജനവാസ മേഖലയില്‍ വീണ്ടും പടയപ്പയിറങ്ങി; ബസ് കാത്തിരിപ്പ് കേന്ദ്രം ആക്രമിച്ചു തകര്‍ത്തു

ഇടുക്കി: വീണ്ടും ജനവാസ മേഖലയില്‍ പടയപ്പയിറങ്ങി. മൂന്നാര്‍ എക്കോ പോയിന്റിന് സമീപത്തെ ബസ് കാത്തിരിപ്പ് കേന്ദ്രം കാട്ടാന ആക്രമിച്ചു. ചെണ്ടുവാര എസ്റ്റേറ്റിലെ കൃഷികളും നശിപ്പിച്ചു. ആന ജനവാസ മേഖലയ്ക്ക് സമീപം തമ്പടിച്ചിരിക്കുകയാണ്. കഴിഞ്ഞ 2 ദിവസങ്ങളായി മാട്ടുപ്പട്ടി, മൂന്നാര്‍ മേഖലയില്‍ ആനയുണ്ടായിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലിട്ടിരുന്ന ഗ്രില്ല് പൂര്‍ണമായും തകര്‍ത്തു. അതിന് ശേഷം ചെണ്ടുവാര എസ്റ്റേറ്റിലെ ലയങ്ങള്‍ക്ക് സമീപത്തെ കൃഷിയും നശിച്ചിച്ചു.

കഴിഞ്ഞ മാസാവസാനവും മൂന്നാര്‍ ജനവാസ മേഖലയില്‍ പടയപ്പ ഇറങ്ങിയിരുന്നു. മൂന്നാര്‍ ലാക്കാട് എസ്റ്റേറ്റിലാണ് അന്ന് കാട്ടാന ഇറങ്ങിയത്. മാട്ടുപ്പെട്ടിയിലെ ഹൈറേഞ്ച് സ്‌കൂള്‍ പരിസരത്തും രാത്രി ആനയെത്തിയിരുന്നു. സ്‌കൂളിന്റെ സമീപത്തുകൂടി നടന്ന് പുല്ലും മറ്റും തിന്ന ശേഷം പടയപ്പ പുലര്‍ച്ചെ സമീപത്തുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിലെത്തി. ഇവിടെ നട്ടുവളര്‍ത്തിയിരുന്ന ചെടികള്‍ നശിപ്പിച്ച ശേഷം ഏഴരയോടെയാണ് കാട്ടിലേക്ക് മടങ്ങിയത്.

Top