പീഡനക്കേസിൽ മുൻ ഗവ. പ്ലീഡർ മനുവിന്റെ ജൂനിയറും ഡ്രൈവറും അറസ്റ്റിൽ

നിയമസഹായം തേടിയെത്തിയ കോളജ് വിദ്യാർഥിനിയെ ഹൈക്കോടതി മുൻ ഗവൺമെന്റ് പ്ലീഡർ പി.ജി.മനു പീഡിപ്പിച്ചെന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ. മനുവിന്റെ ജൂനിയർ അഭിഭാഷകൻ ജോബി, ഡ്രൈവർ എൽദോസ് എന്നിവരാണ് അറസ്റ്റിലായത്. തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നതിനാണ് അറസ്റ്റ്. മനു കഴിഞ്ഞദിവസം പുത്തൻകുരിശ് ഡിവൈഎസ്പിയുടെ ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും മനുവിനു മുൻകൂർജാമ്യം നിഷേധിച്ചിരുന്നു.

മറ്റൊരു കേസുമായി ബന്ധപ്പെട്ടു നിയമോപദേശത്തിനായി മാതാപിതാക്കൾക്ക് ഒപ്പമെത്തിയ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി കടവന്ത്രയിലെ ഓഫിസിലും പെൺകുട്ടിയുടെ വീട്ടിലും വച്ചു പീഡിപ്പിച്ചെന്നാണു പരാതി. 2018ൽ നടന്ന കേസുമായി ബന്ധപ്പെട്ടാണു കഴിഞ്ഞ ഒക്ടോബറിൽ പരാതിക്കാരിയും മാതാപിതാക്കളും അഭിഭാഷകനെ കാണാൻ എത്തിയത്. കഴിഞ്ഞ നവംബർ 29നു ചോറ്റാനിക്കര പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.

അനുവാദമില്ലാതെ പെൺകുട്ടിയുടെ സ്വകാര്യ ചിത്രമെടുത്തതിനും ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ചതിനും ഐടി ആക്ട് അടക്കം ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തത്. ഗവ.പ്ലീഡർ പെൺകുട്ടിക്ക് അയച്ച വിഡിയോകളും സ്വകാര്യ സന്ദേശങ്ങളും പൊലീസ് തെളിവായി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്തതിനെ തുടർന്നു മനു ഹൈക്കോടതി സീനിയർ ഗവൺമെന്റ് പ്ലീഡർ സ്ഥാനം രാജിവച്ചിരുന്നു.

Top