കോണ്‍ഗ്രസ് MLAമാരുടെ കാറില്‍നിന്ന് പണം പിടിച്ച സംഭവത്തിൽ നോട്ടെണ്ണാന്‍ യന്ത്രം വേണമെന്ന് പോലീസ്

ഡൽഹി: ബംഗാളില്‍ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്ന് നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തു. ജാര്‍ഖണ്ഡ് എംഎല്‍എമാരായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കച്ചാപ്, നമന്‍ ബിക്‌സല്‍ എന്നിവര്‍ സഞ്ചരിച്ച കാറില്‍നിന്നാണ് ബംഗാള്‍ പോലീസ് പണം പിടിച്ചെടുത്തത്. കാറില്‍ വന്‍തുക കടുത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എംഎല്‍എമാര്‍ സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തിയായിരുന്നു പോലീസ് പരിശോധന.

ബംഗാളിലെ ഹൗറയില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. റാണിഹട്ടിയിലെ ദേശീയപാതയില്‍ വച്ചായിരുന്നു പോലീസ് പരിശോധന. വന്‍തോതില്‍ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തതിനാല്‍ പണം എണ്ണിത്തിട്ടപ്പെടുത്താന്‍ കൗണ്ടിങ് മെഷീന്‍ വേണമെന്ന് പോലീസ് അറിയിച്ചു. എംഎല്‍എമാര്‍ക്ക് പുറമേ മറ്റുരണ്ടുപേരും വാഹനത്തിലുണ്ടായിരുന്നു.

‘രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വാഹനം തടഞ്ഞുനിര്‍ത്തിയത്. മൂന്ന് ജാര്‍ഖണ്ഡ് എംഎല്‍എമാരാണ് കാറിലുണ്ടായിരുന്നത്. വന്‍തോതില്‍ പണവും വാഹനത്തില്‍നിന്ന് കണ്ടെടുത്തു. കൂടുതല്‍ നോട്ടു കെട്ടുകളുള്ളതിനാല്‍ പണം എത്രയെന്ന് എണ്ണിത്തിട്ടപ്പെടുത്താന്‍ കൗണ്ടിങ് മെഷീന്‍ വേണം. ഇതിനുശേഷമേ എത്ര പണം കണ്ടെടുത്തുവെന്ന് പറയാന്‍ കഴിയുള്ളു’, – പോലീസ് അറിയിച്ചു.

അധ്യാപക നിയമന കുംഭകോണക്കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ പാര്‍ഥ ചാറ്റര്‍ജിയെ ദിവസങ്ങള്‍ക്ക് മുമ്പ് ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇത് തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായതിന് തൊട്ടുപിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന്‌ പണം പിടിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് നടി പാര്‍ഥ ചാറ്റര്‍ജിയുടെ ഫ്‌ളാറ്റുകളില്‍ നിന്ന് പിടിച്ചെടുത്ത കോടിക്കണക്കിന് രൂപ പാര്‍ഥയുടെതാണെന്നാണ് കണ്ടെത്തല്‍.

അതേസമയം കോണ്‍ഗ്രസ് നേതാക്കളില്‍നിന്ന് പണം പിടിച്ചെടുത്ത ഗൂഢാലോചനയ്ക്ക് പിന്നില്‍ ബിജെപിയാണെന്ന് ജാര്‍ഖണ്ഡ് പിസിസി പ്രസിഡന്റ് രാജേഷ് താക്കൂര്‍ ആരോപിച്ചു.

Top