സ്‌പെയിനില്‍ വീണ്ടും ഭീകരാക്രമണശ്രമം, അഞ്ചു ഭീകരരെ പൊലീസ് വധിച്ചു

കാംബ്രില്‍സ്: ബാര്‍സലോണയില്‍ വ്യാഴാഴ്ച 13 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു ശേഷം കാംബ്രില്‍സില്‍ രണ്ടാമതൊരു ആക്രമണത്തിനുള്ള ഭീകരരുടെ പദ്ധതി തകര്‍ത്തതായി സ്പാനിഷ് പൊലീസ്.

കാംബ്രില്‍സില്‍ ആക്രമണത്തിനു തയറാറെടുത്ത് ബെല്‍റ്റ് ബോംബ് ധരിച്ചെത്തിയ അഞ്ചംഗസംഘം കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയാണ് ആക്രമണത്തിനു ശ്രമിച്ചത്. ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും മലയാളിയും ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പരിക്കേറ്റു.

അതേസമയം കാറിലെത്തിയ അഞ്ച് ഭീകരരെയും പൊലീസ് വധിച്ചു. അവര്‍ ധരിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിര്‍വീര്യമാക്കിയതായും പൊലീസ് അറിയിച്ചു.

സ്‌പെയിനിലെ പ്രധാന നഗരമായ ബാഴ്‌സലോണയില്‍ ഇന്നലെ തീവ്രവാദികള്‍ ജനക്കൂട്ടത്തിലേക്ക് വാന്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 13 പേര്‍ കൊല്ലപ്പെട്ടിരുന്നു. 20ലേറെ പേര്‍ക്ക് പരിക്കേറ്റു. ബാഴ്‌സലോണയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ ലാസ് റാംബ്ലാസിലാണ് സംഭവം.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്‌ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. തിരക്കേറിയ തെരുവിലൂടെ നടന്നുപോവുകയായിരുന്നവര്‍ക്കിടയിലേക്കാണ് വാന്‍ ഇടിച്ചുകയറ്റിയതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

അപകടത്തിനുശേഷം ഡ്രൈവര്‍ രക്ഷപ്പെട്ടു. ഇയാളെ പിന്നീട് പൊലീസ് വധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Top