ഖത്തറില്‍ ഒരു ഡോസ് വാക്സിന്‍ ലഭിച്ചത് 81% പേര്‍ക്ക്

ദോഹ: ഖത്തറില്‍ ഇതിനകം 20 ലക്ഷത്തിലേറെ പേര്‍ക്ക് ചുരുങ്ങിയത് ഒരു ഡോസെങ്കിലും വാക്സിന്‍ വിതരണം ചെയ്തു കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. വാക്‌സിനേഷന്‍ പ്രോഗ്രാം പ്രകാരം യോഗ്യരായ 16 വയസ്സിന് മുകളിലുള്ള ജനസംഖ്യയുടെ 81 ശതമാനത്തിലേറെ പേര്‍ക്കും ഒരു ഡോസ് വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 68.6 ശതമാനം പേര്‍ക്ക് രണ്ടു ഡോസും ലഭിച്ചതായും ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

2,013,080 പേര്‍ക്കാണ് ഇതിനകം വാക്സിന്‍ നല്‍കിയത്. ഇവരില്‍ 1,695,471 പേര്‍ക്ക് രണ്ട് ഡോസുകളും ലഭിച്ചുകഴിഞ്ഞു. ആകെ 3,708,551 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഡിസംബറില്‍ വാക്സിനേഷന്‍ ആരംഭിച്ച ഖത്തര്‍, ആഗോള തലത്തില്‍ ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ശതമാനത്തിന് വാക്സിന്‍ നല്‍കിയ മുന്‍നിര രാജ്യങ്ങളുടെ കൂട്ടത്തിലാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.

കൊവിഡ് ബാധ സങ്കീര്‍ണമായേക്കാവുന്ന മുന്‍ഗണനാ വിഭാഗത്തില്‍ 60 വയസ്സിന് മുകളിലുള്ള 98.6 % പേര്‍ക്കും ഒരു ഡോസും 93.5 % രണ്ട് ഡോസും നല്‍കിക്കഴിഞ്ഞു. അതേപോലെ 40ന് മുകളിലുള്ളവരില്‍ 86.3 ശതമാനം പേരും രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍ വിതരണം ഊര്‍ജ്ജിതപ്പെടുത്തിയതിനോടൊപ്പം കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കിയതിനാലാണ് രാജ്യത്ത് കൊവിഡ് ബാധ വലിയ തോതില്‍ നിയന്ത്രിച്ചുനിര്‍ത്താനായതെന്നും മന്ത്രാലയം വ്യക്തമാക്കി.

വാക്‌സിനെടുത്തവരെ സ്വാഗതം ചെയ്യുന്ന ഖത്തറിന്റെ യാത്ര നയം ലോകാടിസ്ഥാനത്തില്‍ തന്നെ അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യുകയാണ്. നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടം താമസിയാതെ നടപ്പിലാക്കും. അതേസമയം, രോഗവ്യപനത്തിന്റെ തോത് പരിഗണിച്ചാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ജൂലൈ ഒന്‍പതിനാണ് മൂന്നാം ഘട്ട ഇളവുകള്‍ രാജ്യത്ത് നടപ്പിലാക്കിയത്.

അതിനിടെ, വാക്‌സിനെടുക്കാത്തവര്‍ക്ക് ആഴ്ചതോറുമുള്ള ആന്റിജന്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി കൊവിഡ് പ്രതിരോധ നടപടിയുടെ ഭാഗമായാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശം. രാജ്യത്തിന്റെ പൊതുസുരക്ഷയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും പരിഗണിച്ച് ജീവനക്കാര്‍ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. വാക്‌സിനെടുക്കാത്തവര്‍ ആഴ്ചതോറും ആന്റിജന്‍ ടെസ്റ്റ് എടുക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

 

Top