പഞ്ചാബില്‍ കബഡി താരത്തെ വീടിന് മുന്നിലിട്ട് വെട്ടിക്കൊന്നു;2 പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബില്‍ കബഡി താരത്തെ വീടിനു മുന്നിലിട്ട് വെട്ടിക്കൊന്നു. ഹര്‍ദീപ് സിങ് (22) ആണ് മരിച്ചത്. വാളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.സംഭവത്തില്‍ ഹര്‍പ്രീത് സിങ് ഉള്‍പ്പെടെ ആറു പ്രതികളെ തിരിച്ചറിഞ്ഞു. രണ്ടുപേരെ അറസ്റ്റുചെയ്തു.

പഞ്ചാബിലെ കപൂര്‍ത്തല ജില്ലയില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഒരു കേസ് ഫയല്‍ ചെയ്തതുമായി ബന്ധപ്പെട്ട് മരിച്ച ഹര്‍ദീപും പ്രതി ഹര്‍പ്രീതും തമ്മില്‍ ദീര്‍ഘകാലം തര്‍ക്കം നിലനിന്നിരുന്നതായി ഹര്‍ദീപിന്റെ അച്ഛന്‍ പരാതിയില്‍ പറയുന്നു. കേസില്‍ അറസ്റ്റ് ഭയന്ന് ഹര്‍ദീപ് വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല. ഇക്കഴിഞ്ഞ സെപ്്റ്റംബര്‍ 20-ന് ചൊവ്വാഴ്ച ഹര്‍ദീപ് ബാങ്ക് പാസ്ബുക്കെടുക്കാനായി വീട്ടില്‍ വന്നു. അതുമായി മടങ്ങുകയും ചെയ്തു.

തുടര്‍ന്ന് രാത്രി അഞ്ചാറുപേര്‍ വീട്ടിലെത്തി വാതിലില്‍ മുട്ടി. ‘നിങ്ങളുടെ മകനെ ഞങ്ങള്‍ കൊന്നു, സിംഹക്കുട്ടിയെ ഇതാ എടുത്തോ’ എന്ന് ആക്രോശിക്കുന്നതായി കേട്ടു. ഇതോടെ ഹര്‍ദീപിന്റെ അച്ഛനും അമ്മയും ടെറസില്‍ കയറി ആരാണെന്നു നോക്കിയപ്പോള്‍ ഹര്‍പ്രീതും സുഹൃത്തുക്കളുമാണ്. അവര്‍ ഓരോരുത്തരും ചേര്‍ന്ന് മകനെ മര്‍ദിക്കുന്നതായി കണ്ടു. മകനെ കൊന്നെന്നറിയിച്ച് അവര്‍ തിരിച്ചുപോവുകയും ചെയ്തു.

പിന്നാലെ വന്നു വാതില്‍ തുറന്നുനോക്കിയ അച്ഛന്‍, ഹര്‍ദീപിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി. ഉടന്‍തന്നെ സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിനു പിന്നില്‍ ആറു പേരുള്ളതായി കണ്ടെത്തിയെന്നും അവരില്‍ രണ്ടുപേരെ അറസ്റ്റുചെയ്തതായും പോലീസ് അറിയിച്ചു. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുന്നു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു.

Top