അതൃപ്തി തുടരുന്ന മധ്യപ്രദേശില്‍ നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കും

ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ മാറ്റം വരുത്തിയേക്കും. ശിവപുരി, സികാര്‍വാര്‍, ബാദ്നഗര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥി മാറ്റം പരിഗണനയിലുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഏതാനും സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ മാറ്റുന്ന കാര്യം പാര്‍ട്ടി പരിഗണിക്കുന്നുണ്ട്.

ആദ്യ പട്ടികയില്‍ പേരുണ്ടായിരുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസ് രണ്ടാം പട്ടികയില്‍ മാറ്റി. ആദ്യ പട്ടികയില്‍ പിച്ചോറില്‍ നിന്ന് ശൈലേന്ദ്ര സിങ്ങിനെയാണ് കോണ്‍ഗ്രസ് പരിഗണിച്ചത്. എതിര്‍പ്പിന് പിന്നാലെ ശൈലേന്ദ്രയ്ക്ക് പകരം അരവിന്ദ് സിംഗ് ലോധിയെ പട്ടികയിലുള്‍പ്പെടുത്തി. ശിവപുരയില്‍ കോണ്‍ഗ്രസ് കെ പി സിങ്ങിനെ സ്ഥാനാര്‍ത്ഥി പട്ടികയിലുള്‍പ്പെടുത്തിയെങ്കിലും അദ്ദേഹം അതൃപ്തനായിരുന്നു.

ശിവപുരിയില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ അടുത്തിടെ പാര്‍ട്ടിയില്‍ ചേര്‍ന്ന മുന്‍ ബിജെപി എംഎല്‍എ വീരേന്ദ്ര രഘുവംശിക്കും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാറ്റം വരുത്തുമ്പോള്‍ പിച്ചോറില്‍ നിന്ന് കെ പി സിങ്ങിനെയും ശിവപുരിയില്‍ നിന്ന് രഘുവംശിയെയും മത്സരിപ്പിച്ചേക്കും.

ഷുജല്‍പൂരില്‍ രാംവീര്‍ സികര്‍വാറിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. 2018ല്‍ സിക്കാര്‍വാര്‍ പരാജയപ്പെട്ടിരുന്നു. എന്നാല്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്ര സിംഗ് ബന്ദിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യം. പ്രതിഷേധത്തെ തുടര്‍ന്ന് സിക്കര്‍വാറിനെ മാറ്റി ബന്ദിയെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

രാജസ്ഥാനില്‍ മന്ത്രി ധുങ്കര്‍ റാം ഗൈധറിന് സീറ്റ് നല്‍കിയതില്‍ കടുത്ത പ്രതിഷേധത്തിലായിരുന്നു കോണ്‍ഗ്രസ്. രാജ്സമന്ദ്, ശ്രീഗംഗാനഗര്‍, ഉദയ്പൂര്‍, ബിക്കാനീര്‍, ചിത്തോര്‍ഗഡ് എന്നിവിടങ്ങളിലും പ്രതിഷേധമുണ്ട്.

Top