കൊൽക്കത്ത: അനുദിനം വികസനത്തിന്റെ പാതയിൽ ഇന്ത്യ വളരുകയാണ്.
എങ്കിലും പെണ്‍കുട്ടികളുടെ പിറവിയോട് ഇന്നും ഇന്ത്യന്‍ ജനത മുഖം തിരിക്കുകയാണ്.
ഇതിന് നിരവധി ഉദാഹരണങ്ങള്‍ ദിനംപ്രതി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന അതിക്രൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതായിരുന്നു.
പെൺകുട്ടിയെ ഗർഭം ധരിച്ചതിന് കൊൽക്കത്തയിൽ ഇരുപത്തഞ്ച്കാരിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി.
രുമ നന്ദി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ഗർഭിണിയായ യുവതിയെ ഭർത്താവും, മാതാപിതാക്കളും,ബന്ധുക്കളും ചേർന്നാണ് ക്രൂരമായി ഉപദ്രവിച്ച് കൊലപ്പെടുത്തിയത്.
കൊൽക്കത്തയിൽ നിന്ന് ഏകദേശം 176 കിലോമീറ്റർ അകലെ ബിർഭും ജില്ലയിലെ ഇല്ലാ ബസാർ മേഖലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇതിനെ തുടര്‍ന്ന്, പെൺകുട്ടിയുടെ ഭർത്താവ് ബിസ്വാജിത് നന്തി ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പെൺകുട്ടിയുടെ ഭർത്താവിന്റെ മതാപിതാക്കൾ ഒളിവിലാണ്.
ഒരു ആഴ്ച മുൻപ് ഈ യുവതി അൾട്രാ സോണോഗ്രാഫി ടെസ്റ്റിന് വിധേയമായിരുന്നു . അതിലൂടെയാണ് പെൺകുട്ടിയെ ഗർഭം ധരിച്ചിരിക്കുന്ന വിവരം ബന്ധുക്കൾ അറിയുന്നത്.
എന്നാൽ ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നിരോധിച്ചതാണ് .
രുമക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് ഞങ്ങൾ എത്തുകയായിരുന്നുവെന്നും, എന്നാൽ ഇവിടെ എത്തിയപ്പോൾ അവളുടെ ജീവനില്ലാത്ത ശരീരമാണ് കണ്ടതെന്നും യുവതിയുടെ ബന്ധുക്കൾ അറിയിച്ചു.
മാത്രമല്ല, യുവതിയുടെ ശരീരത്തിൽ നിരവധി മുറിപ്പാടുകള്‍ ഉണ്ടായിരുന്നുവെന്നും അവളെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി ഉപദ്രവിച്ചാണ് കൊലപ്പെടുത്തിയതെന്നും അവർ ഉന്നയിച്ചു.
റിപ്പോർട്ട് :രേഷ്മ പി. എം