കേരളത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസും തമ്മിലാണ് മത്സരം, മോദിയുടെ അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ല ; രമേശ് ചെന്നിത്തല

കേരളത്തിലെ എല്ലാ സീറ്റും യുഡിഎഫിന് നേടാന്‍ കഴിയുന്ന സാഹചര്യമാണെന്ന് രമേശ് ചെന്നിത്തല. ലീഗുമായി ചര്‍ച്ച നടക്കുകയാണ്, പ്രശ്‌നം ഇന്നു കൊണ്ട് പരിഹരിക്കും. ലീഗിന് മൂന്നാം സീറ്റിന് അര്‍ഹതയുണ്ട്, പക്ഷേ നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ച് ആദ്യവാരത്തോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ തവണയും എല്‍ഡിഎഫ് നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കേരളത്തില്‍ സിപിഐ എമ്മും കോണ്‍ഗ്രസും തമ്മിലാണ് മത്സരം. കേന്ദ്രത്തില്‍ കൂട്ടുകെട്ട് ഉണ്ടാകുന്നത് പുതുമയുള്ള കാര്യമല്ല. നരേന്ദ്രമോദിയുടെ പാര്‍ട്ടിക്ക് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ല.ചെറിയ പ്രശ്‌നങ്ങള്‍ ഊതിപ്പെരിപ്പിക്കാതിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ലോക്‌സഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനായുള്ള മുസ്ലിം ലീഗിന്റെ നിര്‍ണായക പാര്‍ലമെന്ററി യോഗം ഇന്ന് ചേരും. മലപ്പുറത്തിനും പൊന്നാനിക്കും പുറമെ തമിഴ്‌നാട് രാമനാഥപുരത്തെ സ്ഥാനാര്‍ത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചേക്കും. എന്നാല്‍ രാജ്യസഭയുടെ കാര്യത്തിലും യുവപ്രാതിനിധ്യത്തിന്റെ കാര്യത്തിലും ലീഗില്‍ അനിശ്ചിതത്വം തുടരുകയാണ്.

മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും രാമനാഥപുരത്ത് സിറ്റിങ് എംപി നവാസ് ഖനിയും മത്സരിച്ചേക്കും. പൊന്നാനിയില്‍ അബ്ദു സമദ് സമദാനിക്കാണ് സാധ്യത കല്പിക്കുന്നതെങ്കിലും തീരുമാനമായിട്ടില്ല. ഇത്തവണ ലീഗിന് ലഭിക്കുന്ന രാജ്യസഭാ സീറ്റില്‍ ആരെന്നതില്‍ ആശയക്കുഴപ്പം തുടരുകയാണ്. പിഎംഎ സലാം, പി.കെ ഫിറോസ്, ഫൈസല്‍ ബാബു തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. രാവിലെ പത്ത് മണിക്ക് പാണക്കാടാണ് യോഗം.

Top