കേരളത്തില്‍ ജെ.ഡി.എസ് ഇടത് മുന്നണിയില്‍ തന്നെ തുടരും; നിലപാട് വ്യക്തമാക്കി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം: വിവാദങ്ങള്‍ക്കിടയില്‍ ജെഡിഎസ് കേരള ഘടകത്തിന്റെ തീരുമാനം വ്യക്തമാക്കി കെ കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വം ബിജെപിക്ക് ഒപ്പമാണെങ്കിലും കേരളത്തില്‍ ജെ.ഡി.എസ് ഇടത് മുന്നണിയില്‍ തന്നെ. നിലവില്‍ സ്വതന്ത്ര പാര്‍ട്ടിയായി നില്‍ക്കാനാണ് ജെ.ഡി.എസ് കേരള ഘടകത്തിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.

കര്‍ണാടകയില്‍ ഗൗഡയുമായി വിയോജിച്ച നേതാക്കള്‍ കേരളാ ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെ.ഡി.എസിനെ മുന്നണിയിലേക്ക് കൂടെ കൂട്ടാതെ കോണ്‍ഗ്രസാണ് കര്‍ണാടകയില്‍ സ്ഥിതി വഷളാക്കിയത്. കേരളത്തിലെ സി.പി.എമ്മില്‍ നിന്ന് യാതൊരു സമ്മര്‍ദ്ദവും വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണന്‍ കുട്ടി വ്യക്തമാക്കി.

ജെ.ഡി.എസ്- ബി.ജെ.പി. സഖ്യ വിവാദത്തില്‍ മാധ്യമങ്ങളെ പഴിച്ചും കേരള ജെ.ഡി.എസ്സിനെ പരസ്യമായി പിന്തുണച്ചുമായിരുന്നു നേരത്തെ സി.പി.എം പ്രതികരണം. കേരള ജെ.ഡി.എസ്, എല്‍.ഡി.എഫില്‍ തുടരുന്നതില്‍ ധാര്‍മ്മിക പ്രശ്‌നമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍ വ്യക്തമാക്കിയത്.

ബിജെപി സഖ്യം പിണറായി അറിഞ്ഞുകൊണ്ടാണെന്ന പ്രസ്താവന പിന്നീട് വിവാദമായതോടെ ദേവഗൗഡ തിരുത്തിയിട്ടുണ്ട്. വിവാദം ഏറ്റുപിടിച്ച പ്രതിപക്ഷം സിപിഎമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്ന് പിന്‍മാറിയിട്ടുമില്ല. അനാവശ്യ വിവാദവും അസ്ഥിത്വ പ്രശ്‌നവും ഒരു പോലെ പ്രതിസന്ധിയാണെന്ന് വിലയിരുത്തുന്ന മറ്റ് ഘടകക്ഷികള്‍ ഇടതുമുന്നണിക്കകത്ത് ജനതാദളിനെതിരെ എടുക്കുന്ന സമീപനവും വരും ദിവസങ്ങളില്‍ ചര്‍ച്ചയാകും.

Top