ബംഗളൂരു : കർണാടകയിലെ ബലാഗവിയിലും ഗുൽബർഗിലും അർധരാത്രിയിൽ കാറുകൾ അഗ്നിക്കിരയാക്കിയ സംഭവത്തിൽ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. സംഭവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് പ്രൊഫസർ അമിത് ഗെയ്ക്ക്വാദയെയാണ് പൊലീസ് പിടികൂടിയത് .
കഴിഞ്ഞ രണ്ടാഴ്ചയായി ബലാഗവിയിലും ഗുൽബർഗിലുമായി പതിനഞ്ചോളം കാറുകൾക്കാണ് ഇയാൾ തീയിട്ടത്. അർധരാത്രിയിലും പുലർച്ചെ മൂന്നു മണിക്കുമാണ് ഇത്തരത്തിൽ കാറുകൾ കത്തിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വിശ്വേശ്വരയ്യയിലെ പാർപ്പിടസമുച്ചയത്തിൽ കാറുകൾക്ക് തീയിടാൻ ശ്രമിക്കുന്നതിനിടെയാണ് ഡോക്ടർ പിടിയിലായത്.
അർധരാത്രിയിൽ ഡോക്ടർ കാർ പാർക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്കു നീങ്ങുന്നത് കണ്ട സെക്യൂരിറ്റി ഗാർഡ് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അമിതിനെ ചോദ്യം ചെയ്തതോടെയാണ് കാര്യങ്ങൾ വ്യക്തമായത്.
പൊലീസ് ഇയാളുടെ കാറിനുള്ളിൽനിന്നും കർപ്പൂരം, എൻജിൻ ഓയിൽ, പെട്രോൾ നിറച്ച കന്നാസ്, തുണിപ്പന്ത് എന്നിവ കണ്ടെടുത്തു. കാറുകൾ ഇത്തരത്തിൽ ഇയാൾ കത്തിക്കാൻ കാരണം എന്താണെന്ന് പൊലീസിന് വ്യക്തമായിട്ടില്ല. പൊലീസ് അസിസ്റ്റന്റ് പ്രൊഫസറെ ചോദ്യം ചെയ്ത വരുകയാണ്.