ജമ്മു കശ്മീരിലെ ഭീകരരെ സംബന്ധിച്ച്, ഞെട്ടിക്കുന്ന തിരിച്ചടിയാണിപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മി ജവാന്‍, മുഹമ്മദ് സലീം അഖൂനിന്റെ കൊലപാതകത്തിന് സൈന്യം പ്രതികാരം ചെയ്തതോടെ, 72 മണിക്കൂറിനിടെ, പന്ത്രണ്ട് കൊടും ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. വിവിധയിടങ്ങളിലായി നടന്ന നാല് ഓപ്പറേഷനുകളിലായാണ്, ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് ജമ്മുകശ്മീര്‍ ഡി.ജി.പി ദില്‍ബാഗ് സിംഗും സ്ഥിരീകരിച്ചിരിക്കുന്നത്. ഏപ്രില്‍ 10ന് രാത്രി മാത്രം, അഞ്ച് ഭീകരരാണ് സുരക്ഷാ സേനയുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ട്രാലിലും ഷോപ്പിയാനയിലും നടന്ന ഓപ്പറേഷനില്‍ ഏഴും, ഹരിപോരയില്‍, മൂന്നും ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചിരിക്കുന്നത്. ഇവര്‍ അല്‍ ബദര്‍ തീവ്രവാദ സംഘടനയില്‍പ്പെട്ടവരാണ്. ബിജ്‌ബേഹരയില്‍, രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.
ബിജ്‌ബേഹരയില്‍ നടന്ന ഓപ്പറേഷനില്‍ കൊല്ലപ്പട്ട ഭീകരരാണ്, ടെറിറ്റോറിയല്‍ ആര്‍മി ജവാന്‍ മുഹമ്മദ് സലീം അഖൂനെ വധിച്ചിരുന്നത്. ഗോരിവാനിലെ വസതിക്ക് പുറത്തുവച്ചായിരുന്നു മുഹമ്മദിനെ ഭീകരര്‍ കൊലപ്പെടു ത്തിയിരുന്നത്. ഇതിന് മിന്നല്‍ വേഗത്തിലാണ് തിരിച്ചടിയും നല്‍കിയിരിക്കുന്നത്. സുരക്ഷാ സേനയുടെ ഈ ഓപ്പറേഷന്‍, ഭീകര സംഘടനകളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. ജമ്മു കശ്മീരില്‍, ഒരു ഭീകര പ്രവര്‍ത്തനവും അനുവദിക്കില്ലന്ന ഉറച്ച നിലപാടിലാണ് സൈന്യം. ഭീകരരെ സഹായിക്കുന്ന തീവ്ര നിലപാടുള്ള സംഘടനകളോടും, സൈന്യം നിലപാട് കടുപ്പിച്ചിട്ടുണ്ട്. വ്യക്തിയായാലും സംഘടനയായാലും, രാജ്യദ്രോഹ പ്രവര്‍ത്തനം നടത്തിയാല്‍, പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനിടെ, അതിര്‍ത്തിയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച നിരവധി ഭീകരരും, ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായ റിപ്പോര്‍ട്ടുകളും, ഇപ്പോള്‍ പുറത്തു വന്നിട്ടുണ്ട്.
വിവിധ സംഘങ്ങളായി തിരിഞ്ഞ്, ഇന്ത്യന്‍ സുരക്ഷാ സേന നടത്തുന്ന തിരിച്ചടികളെ, ചെറുത്ത് നില്‍ക്കാന്‍ കഴിയാതെ, ചിന്നി ചിതറിയ അവസ്ഥയിലാണിപ്പോള്‍ കശ്മീരിലെ ഭീകരര്‍. ഒറ്റയായാലും, ഭീകരരെ തേടിപ്പിടിക്കുന്ന മിന്നല്‍ ഓപ്പറേഷനാണ്, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ, സൈന്യമിപ്പോള്‍ നടത്തുന്നത്. രാജ്യത്തെ സംബന്ധിച്ച് ഏറെ ആവേശം നല്‍കുന്ന നടപടി കൂടിയാണിത്.