ഇറക്കുമതി ചെയ്ത് ഒരു വര്‍ഷമായെങ്കിലും നിരത്തിറങ്ങാതെ കട്ടപുറത്താണ് ആംഫിബിയന്‍ ബസ്സുകള്‍.
നിയമപ്രശ്‌നങ്ങളും അനുമതി ലഭിക്കാത്തതുമൂലവും ബസ്സുകള്‍ ഇപ്പോഴും പുറത്തിറക്കിയിട്ടില്ല. കരയിലും വെള്ളത്തിലും ഒരുപോലെ സഞ്ചരിക്കുന്ന ബസ്സാണ് ആംഫിബിയന്‍ .
കേന്ദ്ര മന്ത്രി നിതിന്‍ ഗഢ്കരിയുടെ നേതൃത്വത്തില്‍ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനായി ഇറക്കുമതി ചെയ്തതാണ് ‘ആംഫിബിയന്‍ ബസ്’.
ഇറക്കുമതി ചുങ്ക നിരക്ക്, റജിസ്‌ട്രേഷന്‍, കടലിലിറങ്ങാനും കരയ്ക്കു കയറാനുമുള്ള റാംപിന്റെ അഭാവം തുടങ്ങിവയൊക്കെ ചേര്‍ന്നാണ് ‘ആംഫിബിയന്‍ ബസ്സു’കളെ കളത്തിലിറങ്ങുംമുമ്പേ കട്ടപ്പുറത്താക്കിയത്.
കരയിലും വെള്ളത്തിലുമുള്ള വിനോദ സഞ്ചാരത്തിനായി പഞ്ചാബും ഗോവയും ഇത്തരം ബസ്സുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇവിടെയും അവസ്ഥ വ്യത്യസ്തമല്ല.
ഇറക്കുമതി ചുങ്കത്തിന്റെ പ്രശ്‌നങ്ങളാല്‍ എവിടെയും ബസ്സുകള്‍ നിരത്തിലിറക്കാന്‍ കഴിയില്ല.
ജലയാനങ്ങള്‍ക്കൊപ്പമാണ് ആംഫിബിയന്‍ ബസ്സിന്റെ സ്ഥാനമെന്നാണ് കസ്റ്റംസ് പറയുന്നത്.അതിനാല്‍ ബസ്സിന് 225% ഇറക്കുമതി ചുങ്കം ബാധകമാണെന്നും അധികൃതര്‍ പറയുന്നു.
അതേസമയം ഇതൊരു ബസ് ആയതിനാല്‍ ആ വിഭാഗത്തിനു ബാധകമായ 45% ചുങ്കം മാത്രമാണ് ഈടാക്കേണ്ടതൊള്ളുവെന്നു ഗതാഗത വകുപ്പ് പറയുന്നു.
മറൈന്‍ ഡ്രൈവ് കേന്ദ്രമായി ‘ആംഫിബിയന്‍ ബസ്’ ഓടിക്കാനായിരുന്നു പദ്ധതി.മുംബൈയിലെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായാണു ലക്ഷ്യമിട്ടിരുന്നത്.
ഈ മേഖലയില്‍ സ്ഥിരം നിര്‍മാണങ്ങള്‍ക്കു കര്‍ശന വിലക്കുള്ളതിനാല്‍ റാംപ് സൗകര്യം ഏര്‍പ്പെടുത്താനാവില്ല.വെള്ളത്തില്‍ ബസ്സിന് സഞ്ചരിക്കാന്‍ ഒന്നര മീറ്റര്‍ ആഴം ആവശ്യമാണ്.ഇത് ഉറപ്പാക്കാന്‍ ഡ്രജിങ്ങ് നടത്തേണ്ടിവരും.
പോര്‍ട്ട് ട്രസ്റ്റിനുള്ള സ്വാധീനം ഉള്ളതുകൊണ്ട് സര്‍വീസ് നടത്താനുള്ള മറൈന്‍ സര്‍ട്ടിഫിക്കേഷന്‍ മാത്രമാണു ആംഫിബിയന്‍ ബസ്സിനു ഇപ്പോഴുള്ളത്.