ഐടി പാര്‍ക്കുകള്‍, 11 വിമാനത്താവളങ്ങള്‍; ജമ്മു കശ്മീരിന്റെ വാതില്‍ തുറന്ന് സര്‍ക്കാര്‍

തടസ്സമില്ലാത്ത വൈദ്യുതി, സുരക്ഷിതമായ ഡാറ്റ ട്രാന്‍സ്മിഷന്‍, 11 എയര്‍പോര്‍ട്ടുകളുടെ പുനരുദ്ധാരണം ഇവയൊക്കെയാണ് കേന്ദ്ര ഭരണപ്രദേശമായി മാറിയ ജമ്മു കശ്മീരിന്റെ പ്രതിച്ഛായ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍. ഐടി ഹബ്ബായി ജമ്മു കശ്മീരിനെ മാറ്റിയെടുക്കാനും നിക്ഷേപകരെ ആകര്‍ഷിക്കാനും ഈ പദ്ധതികളിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ജമ്മു കശ്മീരിലേക്ക് തൊഴിലവസരങ്ങളും, വ്യവസായവത്കരണവും എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധയൂന്നുന്നത് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലാണ്. നിക്ഷേപകരുമായി പങ്കുവെച്ച പുതിയ നയരേഖയിലാണ് ഈ വിവരങ്ങളുള്ളത്. രണ്ട് ഐടി പാര്‍ക്കുകളാണ് സംസ്ഥാനത്ത് ഒരുങ്ങുക. ശ്രീനഗര്‍, ജമ്മു എന്നിവിടങ്ങളിലാണ് ഇവ ഒരുക്കുക. 5 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വരുന്ന ഐടി പാര്‍ക്കുകള്‍ 2021നുള്ളില്‍ തയ്യാറാക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐടി പാര്‍ക്കുകള്‍ ക്ലസ്റ്റര്‍ മോഡിലാണ് വികസിപ്പിക്കുക. സുരക്ഷിതമായ ഇന്‍ഫ്രാസ്ട്രക്ചര്‍, ഫൈബര്‍ ഒപ്റ്റിക് കണക്ടിവിറ്റി എന്നിവയും ഇതിന്റെ ഭാഗമാകും. ഈ പാര്‍ക്കുകള്‍ എയര്‍പോര്‍ട്ടുകളുമായി ബന്ധിപ്പിക്കാനും നടപടി സ്വീകരിക്കും. 11 വിമാനത്താവളങ്ങളാണ് വികസിപ്പിക്കുക. രണ്ട് വിമാനത്താവളങ്ങള്‍ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവയാണ്.

ഇതിന് പുറമെ ഇന്ത്യ-പാക് അതിര്‍ത്തിയിലെ പൂഞ്ച്, രജൗരി, ഗുരെക്‌സ് എന്നിവയും വികസിപ്പിച്ച് ജനങ്ങളുടെ ഉപയോഗത്തിനായി തുറന്ന് കൊടുക്കുമെന്ന് നയരേഖ വ്യക്തമാക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ജമ്മു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി മാറ്റിയ ശേഷം കേന്ദ്ര ഭരണപ്രദേശത്ത് ആഗസ്റ്റ് 5 മുതല്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ മാസമാണ് 2ജി സര്‍വ്വീസ് പുനരാരംഭിച്ചത്.

സ്വകാര്യ ഡെവലപ്പേഴ്‌സിന് സ്ഥലം വിട്ടനല്‍കാന്‍ ഭൂബാങ്കുകള്‍ തുടങ്ങുമെന്നും റിയല്‍ എസ്റ്റേറ്റ് നയം വ്യക്തമാക്കി.

Top