മദ്യമില്ല; ആന്ധ്രാപ്രദേശില്‍ സാനിറ്റൈസര്‍ കഴിച്ച് 9 പേര്‍ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശില്‍ സാനിറ്റൈസര്‍ കഴിച്ച് ഒന്‍പത് പേര്‍ മരിച്ചു. പ്രകാശം ജില്ലയില്‍ ലോക്ഡൗണായതിനാല്‍ മദ്യശാലകള്‍ അടച്ചതാണ് സാനിറ്റൈസര്‍ പരീക്ഷിക്കാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. ശീതളപാനീയങ്ങളും വെള്ളവും ചേര്‍ത്താണ് ഇവര്‍ സാനിറ്റൈസര്‍ കഴിച്ചതെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ദാര്‍ത്ഥ് കൗശല്‍ വ്യക്തമാക്കി.

സാനിറ്റൈസറില്‍ മറ്റെന്തെങ്കിലും വിഷപദാര്‍ത്ഥങ്ങളുടെ സാന്നിധ്യം ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണെന്നും പ്രദേശത്ത് വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന സാനിറ്റൈസറുകള്‍ പരിശോധനയ്ക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.

ക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഭിക്ഷക്കാരനെയാണ് ആദ്യം മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളെ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വ്യാഴാഴ്ച രാത്രി സാനിറ്റൈസര്‍ കഴിച്ച മൂന്നാമത്തെ വ്യക്തിയും മരിച്ചു. ബാക്കി ആറ് പേര്‍ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്.

Top