2030 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് അമേരിക്കന്‍ ഏജന്‍സി

ന്യൂയോര്‍ക്ക്: ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി 2030 ഓടെ ഇന്ത്യ മാറുമെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സി.

യുണൈറ്റഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചറല്‍ എകണോമിക് റിസര്‍ച്ച് സര്‍വീസ് നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ സമ്പദ്ഘടന 2030ല്‍ ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് പ്രവചിച്ചത്.

സാമ്പത്തിക വളര്‍ച്ച 7.4 ശതമാനം ശരാശരി വാര്‍ഷിക വളര്‍ച്ചയോടെ 439 ലക്ഷം കോടിയാകുമെന്നാണ് പ്രവചനം.

കൂടാതെ ജപ്പാന്‍, ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ വികസിത രാജ്യങ്ങളെ പിന്തള്ളിയായിരിക്കും ഇന്ത്യ മുന്നേറ്റം കാഴ്ചവെക്കുന്നത്.

ഇതിനെ സാധൂകരിക്കുന്നതാണ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ വിലയിരുത്തല്‍. ബ്രൈറ്റ് സ്‌പോട്ട് എന്നാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന ലഗാഡെ ഇന്ത്യയെ വിശേഷിപ്പിച്ചത്. 2030 ഓടെ ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ജര്‍മനിയെ മറികടക്കുമെന്നും അവര്‍ പറഞ്ഞു.

അതിവേഗത്തില്‍ വളരുന്ന ഇന്ത്യയുടെ യുവ ജനസംഖ്യ സാമ്പത്തിക വളര്‍ച്ചയ്ക്ക് ശക്തിപകരുന്നതായിരിക്കും. ലോക ജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ മൊബൈല്‍ ഫോണുകള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, കാറുകള്‍, വീടുകള്‍ എന്നിവക്ക് ആവശ്യകത കൂടുമെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Top