മുംബൈ : ഉപതിരഞ്ഞെടുപ്പുകളുടെ ഫലവും നിലവിലെ ട്രെന്‍ഡുകളും തുടര്‍ന്നാല്‍ രാജ്യം ഭരിക്കുന്ന ബി.ജെ.പി അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 മുതല്‍ 110 സീറ്റുകളിലൊതുങ്ങുമെന്ന് സഖ്യകക്ഷിയായ ശിവസേന. ത്രിപുര പോലുള്ള ചെറിയൊരു സംസ്ഥാനത്തിലെ വിജയം ആഘോഷിക്കുമ്പോഴും തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഗൊരഖ്പൂരിലെയും ഫുല്‍പൂരിലെയും തോല്‍വി ബി.ജെ.പിയെ അസ്വസ്ഥരാക്കുന്നുണ്ടെന്ന് ശിവസേന ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുള്ളത്.
ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തെ പൊതു ബോധത്തിന്റെ പ്രതിഫലനമല്ലെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാല്‍ മോദി അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള ഉപതിരഞ്ഞെടുപ്പിലെ പരാജയങ്ങള്‍ കാരണം ഒമ്പത് സീറ്റുകളാണ് ബി.ജെ.പിക്ക് നഷ്ടമായത്. അധികാരത്തിലെത്തിയപ്പോള്‍ 282 അംഗങ്ങള്‍ ഉണ്ടായിരുന്ന ബി.ജെ.പി ഇപ്പോള്‍ 272ലേക്ക് ചുരുങ്ങി. അതായത് 543 അംഗങ്ങളുള്ള ലോക്‌സഭയിലെ പകുതിയായി. 325 സീറ്റുകള്‍ നേടി റെക്കാഡ് ഇട്ടുകൊണ്ട് ബി.ജെ.പി ഉത്തര്‍പ്രദേശില്‍ വിജയിച്ചത് ഒരുവര്‍ഷം മുമ്ബാണ്. 1991മുതല്‍ തോല്‍വി എന്തെന്ന് അറിഞ്ഞിട്ടില്ലാത്ത യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയുമായി. ഇത്രയേറെ ജനപിന്തുണ അവകാശപ്പെട്ടിട്ടും രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പി തോറ്റതെങ്ങനെയെന്ന് വിശദമാക്കണമെന്നും മുഖപ്രസംഗത്തില്‍ ശിവസേന ചൂണ്ടിക്കാട്ടി.
2014ല്‍ പ്രശസ്തിയുടെ ഒരു തിരമാലയുണ്ടായി. ഇത് കാരണം ജനങ്ങളുടെ കണ്ണുകള്‍ മൂടപ്പെട്ടതിനാലാണ് ബി.ജെ.പിക്ക് ജയിക്കാനായത്. എന്നാല്‍ ഇന്ന് ആ തിരമാല നശിച്ചുവെന്നും ആളുകള്‍ക്ക് എല്ലാം കാണാന്‍ കഴിയുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ഉത്തര്‍പ്രദേശിലെ തോല്‍വിക്ക് വിവിധ കാരണങ്ങളാണ് ബി.ജെ.പി ഉന്നയിക്കുന്നത്. എന്നാല്‍ 2014ല്‍ അധികാരത്തിലെത്താന്‍ ബി.ജെ.പി എന്തെല്ലാം ഡീലുകള്‍ നടത്തിയെന്ന് ജനങ്ങള്‍ക്കറിയാം. ത്രിണമൂല്‍ കോണ്‍ഗ്രസും കോണ്‍ഗ്രസും ബി.ജെ.പിയില്‍ ‘ലയിച്ചത്’ കൊണ്ടാണ് ത്രിപുരയില്‍ ബി.ജെ.പിക്ക് ജയിക്കാനായത്. ഇതിനിടയില്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരിക്കലും 280 സീറ്റുകള്‍ സ്വന്തമാക്കാന്‍ കഴിയില്ല. 100 മുതല്‍ 110 സീറ്റുകളില്‍ ഒതുങ്ങാനാകും ബി.ജെ.പിയുടെ വിധി. തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത് റഷ്യ, അമേരിക്ക, കാനഡ, ഫ്രാന്‍സ്, ഇസ്രയേല്‍ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ അല്ലെന്നും ഇന്ത്യയിലാണെന്ന് ബി.ജെ.പി ഓര്‍ക്കണമെന്നും മുഖപ്രസംഗത്തില്‍ ശിവസേന കുറ്റപ്പെടുത്തുന്നു.