ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് പാക് മാധ്യമങ്ങള്‍

ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരവും തെഹ്‌രി കെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്റെ മൂന്നാം വിവാഹവും തകര്‍ച്ചയുടെ വക്കിലെന്ന് റിപ്പോര്‍ട്ട്. ഇമ്രാന്റെ ആത്മീയഗുരുവും ഭാര്യയുമായ ബുഷ്‌റ മനേകയെ ദിവസങ്ങളായി വീട്ടില്‍ കാണാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം.

ഇസ്ലാമാബാദിലെ വീട്ടില്‍ ബുഷ്‌റയെ കാണാതായിട്ട് ഒരുമാസത്തിലധികമായെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാന്റെ വളര്‍ത്തുനായ്ക്കള്‍ വീട്ടിലേക്ക് മടങ്ങിയെത്തുക കൂടി ചെയ്തതോടെ ഇരുവരും വേര്‍പിരിഞ്ഞെന്ന അഭ്യൂഹം ശക്തമായി. വിവാഹത്തോടെ ഈ വളര്‍ത്തുനായ്ക്കളെ വീട്ടില്‍ നിന്ന് മാറ്റിയിരുന്നു. ബുഷ്‌റയ്ക്ക് മതാചാരങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും ആത്മീയകാര്യങ്ങളില്‍ മുഴുകുന്നതിനും നായ്ക്കള്‍ ബുദ്ധിമുട്ടുണ്ടാക്കുന്നെന്ന കാരണത്താലാണ് അവയെ ഒഴിവാക്കിയിരുന്നത്.

അതേസമയം ഉര്‍ദു ദിനപത്രമായ ഡെയിലി പാകിസ്താന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ബുഷ്‌റയുടെ ആദ്യവിവാഹത്തിലെ മകനായ ഖവാര്‍ ഫരീന്റെ സാന്നിധ്യമാണ് ഇരുവരും തമ്മില്‍ അകലാന്‍ കാരണമെന്നാണ്. ബുഷ്‌റയുടെ ബന്ധുക്കളാരും ഇരുവരുമുള്ള വീട്ടില്‍ അധികദിവസം താമസിക്കരുതെന്ന് വിവാഹസമയത്ത് ധാരണയുണ്ടായിരുന്നു. ഇത് തെറ്റിച്ചതിനെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.

എന്നാല്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നും ബുഷ്‌റ അമ്മയുടെ വീട്ടില്‍ പോയിരിക്കുകയാണ് എന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ ഒമര്‍ ഖുറൈഷി സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.

Top