പാക്ക് പ്രധാനമന്ത്രിയായി ഇമ്രാന്‍ ഖാന്‍; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ തെഹ്‌റീക്ക്-ഇ-ഇന്‍സാഫ് പാര്‍ട്ടി ചെയര്‍മാന്‍ ഇമ്രാന്‍ ഖാന്റെ പാക്ക് പ്രധാനമന്ത്രിയായി ഔദ്യോഗികമായി തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇത് സംബന്ധിച്ചുള്ള വാര്‍ത്ത പാര്‍ട്ടി വക്താവ് ഫവാദ് ചൗദരിയാണ് പുറത്ത് വിട്ടത്.

ജിയോ ന്യൂസ് പുറത്ത് വിട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പിടിഐ പാര്‍ട്ടിയുടെ മീറ്റിംഗ് ഇസ്ലാമബാദില്‍ നടന്നു. ഇമ്രാന്‍ ഖാനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുമെന്ന് ചൗദരി വ്യക്തമാക്കി. പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളും മീറ്റിംഗില്‍ പങ്കെടുത്തു.

ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞ മാറ്റിവെച്ചതായി കഴിഞ്ഞ ദിവസം വാര്‍ത്ത വന്നിരുന്നു. പാക്കിസ്ഥാന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14നോ അല്ലെങ്കില്‍ 15നോ സത്യപ്രതിജ്ഞ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ഓഗസ്റ്റ് 11ന് സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു തീരുമാനിച്ചിരുന്നത്.

തെരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്റെ പിടിഐ 116 സീറ്റുകളാണ് നേടിയത്. ഒറ്റയ്ക്കു ഭൂരിപക്ഷമില്ലാത്തതിനാല്‍ ചെറുകക്ഷികളുമായി ചേര്‍ന്ന് മുന്നണി സര്‍ക്കാരുണ്ടാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്‍. ദേശീയ അസംബ്ലിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന ഖൈബര്‍ പക്തുന്‍ക്വയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും പിടിഐ അധികാരം പിടിച്ചെടുത്തിരുന്നു. സത്യപ്രതിജ്ഞ വന്‍ ആഘോഷമാക്കാനുള്ള നീക്കത്തിലാണ് ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി.

അതേസമയം, വിദേശ പ്രതിനിധികളെ ചടങ്ങിലേയ്ക്ക് ക്ഷണിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പാക്കിസ്ഥാന്‍ തെഹ്‌റീക്ക്ഇഇന്‍സാഫ് വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ഇമ്രാന്‍ ഖാന്റെ വളരെ അടുത്ത സുഹൃത്തുക്കളായ സുനില്‍ ഗവാസ്‌ക്കറെയും നവ്‌ജ്യോത് സിങ്ങിനെയും നടനായ അമീര്‍ ഖാനെയും ക്ഷണിച്ചിട്ടുണ്ടെന്നും ചൗധരി അറിയിച്ചു.

Top