പ്രാണികളും, ഈച്ചയും; അറ്റോക്ക് ജയിലിൽ ‌കഴിയാൻ സാധിക്കില്ലെന്ന് ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ് : അറ്റോക്ക് ജയിലിൽ ‌കഴിയാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പകൽ സമയത്ത് ഈച്ചകളും രാത്രിയിൽ പ്രാണികളും കാരണം ദുരിതത്തിലാണെന്ന് ഇമ്രാൻ ഖാൻ അഭിഭാഷകരോട് പറഞ്ഞു. എത്രയും പെട്ടന്ന് പുറത്തെത്തിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇമ്രാൻ ഖാനെ കാണാൻ കൗൺസിൽ നയീം ഹൈദർ പഞ്ചോതയ്ക്ക് അനുമതി നൽകിയിരുന്നു. ഇദ്ദേഹമാണ് ഇമ്രാന്റെ നിലവിലെ അവസ്ഥ പങ്കുവച്ചത്. മുൻ പ്രധാനമന്ത്രിക്ക് സി ക്ലാസ് ജയിലാണ് നൽകിയതെന്നും ദുരിതപൂർണമായ അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ‘‘ജീവിതകാലം മുഴുവൻ ജയിലിൽ കഴിയാൻ ഇമ്രാൻ തയാറാണ്, എന്നാൽ അടിമയായിരിക്കാൻ തയാറല്ല’’– പഞ്ചോത പറഞ്ഞു.

ഭക്ഷണം പോലും കൃത്യമായി നൽകുന്നില്ലെന്ന് ഇമ്രാന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‍രികെ ഇൻസാഫ് (പിടിഐ) വൈസ് ചെയർമാൻ ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചു. ഇമ്രാന്റെ ജീവനു പോലും ഭീഷണിയുണ്ടെന്നും അത്യാവശ്യ സൗകര്യങ്ങളുള്ള ജയിലിലേക്ക് മാറ്റണമെന്നും പിടിഐ ആവശ്യപ്പെട്ടു.

ഭീകരരെ പാർപ്പിക്കാറുള്ള 9×11 അടി സെല്ലിലാണ് മുൻ പ്രധാനമന്ത്രിയെ പാർപ്പിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് കോടതി ഇമ്രാനെ 3 വർഷം തടവിനു ശിക്ഷിച്ചതും ലഹോർ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയതും.

‌തോഷഖാന കേസിൽ പുനർവിചാരണ ആവശ്യപ്പെട്ട് പിടിഐ സുപ്രീം കോടതിയെ സമീപിച്ചു. നീതിപൂർവം വിചാരണ ചെയ്തല്ല ഇമ്രാനെ ശിക്ഷിച്ചതെന്നും തിടുക്കത്തിലുള്ള വിധി ഇസ്‍ലാമാബാദ് ഹൈക്കോടതിയുടെ മാർഗനിർദേശം അനുസരിച്ചല്ലെന്നും അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മുൻ പ്രധാനമന്ത്രിയെന്ന നിലയിൽ ഇമ്രാന് ജയിലിൽ എ–ക്ലാസ് സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇസ്‍ലാമാബാദ് ഹൈക്കോടതിയിൽ പ്രത്യേക ഹർജിയും നൽകിയിട്ടുണ്ട്.

Top