തിരിച്ചടിക്കാന്‍ പാക്ക് സൈന്യത്തിന് അനുമതി നല്‍കി ഇമ്രാന്‍ഖാന്‍

ഇസ്ലാമാബാദ്: പാക്ക് ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇന്ത്യയെ തിരിച്ചടിക്കാന്‍ സൈന്യത്തിന് സമ്പൂര്‍ണ അനുമതി നല്‍കി പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇസ്ലാമാബാദില്‍ ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് പാക്കിസ്ഥാന്‍ സൈന്യത്തിന് ഇന്ത്യക്കെതിരെ തിരിച്ചടിക്കാന്‍ എല്ലാ അവകാശവുമുണ്ടെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കിയത്. ഉചിതമായ സമയത്ത് ഇന്ത്യക്ക് മറുപടി നല്‍കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

പുല്‍വാമ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് ഒരു പങ്കുമില്ല. അത്തരം ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഈ നടപടിയെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. അതിര്‍ത്തി ലംഘിച്ച് പറന്നെത്തി ആക്രമിച്ച ഇന്ത്യയുടെ നടപടിക്ക് ഒരു ന്യായീകരണവുമില്ലെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

നിരവധി ഭീകരര്‍ ആക്രമണത്തില്‍ മരിച്ചെന്ന ഇന്ത്യയുടെ അവകാശവാദം കള്ളമെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. ആക്രമണം നടന്നെന്ന് ഇന്ത്യ അവകാശപ്പെടുന്ന ഇടത്തേക്ക് ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങളുടെ പ്രതിനിധികളെ അയക്കും. ആക്രമണം നടത്തിയെന്ന ഇന്ത്യയുടെ വാദം നുണയാണെന്ന് തെളിയിക്കുമെന്നാണ് പാക്കിസ്ഥാന്‍ പറയുന്നത്. ഏത് സാഹചര്യത്തെയും നേരിടാന്‍ ഒരുങ്ങിയിരിക്കണമെന്ന് ഇമ്രാന്‍ ഖാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ആക്രമണത്തെ നേരിട്ടെന്നും അതിന് സൈന്യത്തെ അഭിനന്ദിക്കുന്നുവെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

അടിയന്തരസാഹചര്യം കണക്കിലെടുത്ത് നാളെ പാകിസ്ഥാന്‍ ദേശീയ അസംബ്ലി ചേരും. നിലവിലെ സ്ഥിതി ചര്‍ച്ച ചെയ്ത് മുന്നോട്ടുള്ള നടപടികളെക്കുറിച്ച് അസംബ്ലി തീരുമാനമെടുക്കും.

Top