തീവ്രവാദ വിരുദ്ധ അന്തരീക്ഷം സമാധാനത്തിന് നിര്‍ണായകം: ഇമ്രാന്‍ ഖാനോട് മോദി

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള സഹകരണം വളര്‍ത്താന്‍ പരസ്പര വിശ്വാസവും തീവ്രവാദ വിരുദ്ധ അന്തരീക്ഷവും നിര്‍ണായകമാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം വട്ടവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനുള്ള ഇമ്രാന്‍ ഖാന്റെ അഭിനന്ദനങ്ങള്‍ക്ക് മറുപടി പറയവെയാണ് മോദി ഇക്കാര്യം പറഞ്ഞത്.

ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദനങ്ങള്‍ അറിയിക്കാനായി ഇമ്രാന്‍ ഖാന്‍ മോദിയെ വിളിച്ചത്. ഇരു രാജ്യങ്ങളിലേയും ജനങ്ങളുടെ ക്ഷേമത്തിനായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹവും ഇരു രാഷ്ട്രത്തലവന്‍മാരും പങ്കുവെച്ചു.ഇമ്രാന്‍ ഖാന്റെ അഭിനന്ദനങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. സംഭാഷണത്തില്‍ ദക്ഷിണേഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും വികസനത്തിനുമുള്ള കാഴ്ചപ്പാടുകള്‍ ഇമ്രാന്‍ ഖാന്‍ മോദിയോട് പങ്കുവെച്ചതായി പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മൊഹമ്മദ് ഫൈസല്‍ വ്യക്തമാക്കി.

ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ആദ്യമായാണ് നരേന്ദ്ര മോദിയും ഇമ്രാന്‍ ഖാനും തമ്മില്‍ സംസാരിക്കുന്നത്. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കാന്‍ ബാലക്കോട്ടിലെ ഭീകരകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ വ്യോമാക്രമണവും നടത്തി. അതിനിടെ, ബലാക്കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് വിലയിരുത്തപ്പെട്ടത്. സംഘര്‍ഷാവസ്ഥയ്ക്കിടെ പാകിസ്താന്‍ അടച്ച വ്യോമപാത ഇനിയും തുറന്നിട്ടില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍ അഭിനന്ദനം അറിയിച്ചത്.

Top