പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാക്കിയ സ്വാതന്ത്ര്യദിന വിഡിയോയിൽ നിന്ന് ഇമ്രാൻഖാൻ ഔട്ട്

ലഹോർ : 1992 ൽ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിക്കൊടുത്ത ടീമിന്റെ നായകനായ ഇമ്രാൻ ഖാനെ, സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് തയാറാക്കിയ വിഡിയോയിൽ നിന്ന് ഒഴിവാക്കിയതു വിവാദമായി. വിഡിയോ പിൻവലിച്ച് ക്രിക്കറ്റ് ബോർഡ് മാപ്പു പറയണമെന്ന് മുൻ പാക്ക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വസീം അക്രം പ്രതികരിച്ചു. രാഷ്ട്രീയ ഭിന്നതകൾ മാറ്റിവയ്ക്കണമെന്നും ഇമ്രാൻ ഖാൻ പാക്ക് ക്രിക്കറ്റിലെ ഇതിഹാസ നായകനാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

മുൻ പ്രധാനമന്ത്രിയായ ഇമ്രാൻഖാൻ (70) തോഷഖാന അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയാണ്. പഞ്ചാബ് പ്രവിശ്യയിലെ അറ്റോക്ക് ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ അപ്പീൽ 22ന് ഹൈക്കോടതി പരിഗണിക്കും. ഈ മാസം 5ന് ആണ് സെഷൻസ് കോടതി 3 വർഷത്തെ തടവിനു ശിക്ഷിച്ചത്.

പ്രധാനമന്ത്രിയായിരുന്ന (2018–22) കാലത്തു വിദേശത്തുനിന്നു ലഭിച്ച 14 കോടി പാക്കിസ്ഥാൻ രൂപ (5.25 കോടി ഇന്ത്യൻ രൂപ) വിലവരുന്ന സമ്മാനങ്ങ‌ൾ കുറഞ്ഞ വിലയ്ക്കു സർക്കാർ ഖജനാവിൽനിന്നു ലേലത്തിൽ വാങ്ങി മറച്ചുവിറ്റെന്നതാണു തോഷഖാന അഴിമതിക്കേസ്. കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് തെഹ്‌രികെ ഇൻസാഫ് (പിടിഐ) ചെയർമാൻ കൂടിയായ ഇമ്രാൻ ഖാന്റെ വാദം.

Top