പൊലീസ് നിരപരാതികളെ തല്ലിച്ചതയ്ക്കുന്നു; വ്യാജ വീഡിയോ പ്രചരിപ്പിച്ച് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: ഇന്ത്യയില്‍ വിഭജനമുണ്ടാക്കാന്‍ പാകിസ്ഥാന്‍ ശ്രമങ്ങള്‍ നടത്തുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ ആയുധമാക്കാനാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ശ്രമം.

ഇതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഇമ്രാന്‍ഖാന്‍ പ്രചരിപ്പിച്ച വീഡിയോ. ഉത്തര്‍പ്രദേശില്‍ മുസ്ലീങ്ങള്‍ക്കെതിരെ പൊലീസ് ആക്രമണമെന്ന പേരില്‍ ഒരു വ്യാജ വീഡിയോ ആയിരുന്നു അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ വിട്ടിരുന്നത്. എന്നാല്‍ ഈ വീഡിയോ യഥാര്‍ത്ഥത്തില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ ഏഴുവര്‍ഷം മുന്‍പ് നടന്ന അതിക്രമത്തിന്റെ വീഡിയോയാണ്.

പൗരത്വ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലീങ്ങള്‍ക്കെതിരെ നടന്ന അതിക്രമമെന്ന പേരില്‍ നിരവധിപ്പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

ബംഗ്ലാദേശില്‍ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ റാപിഡ് ആക്ഷന്‍ ബറ്റാലിയന്റേതാണ് ഇമ്രാന്‍ ഖാന്‍ പ്രചരിപ്പിച്ച ദൃശ്യങ്ങള്‍. ആളുകളെ മര്‍ദ്ദിക്കുന്ന പൊലീസിന്റെ യൂണിഫോമില്‍ ആര്‍എബി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാന്‍ കഴിയും. ഇമ്രാന്‍ ഖാന്റെ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ ഉത്തര്‍പ്രദേശ് സംഭവത്തില്‍ വിശദീകരണം നല്‍കിയിരുന്നു.

എന്നാല്‍ വീഡിയോ പഴയതാണെന്ന് തെളിഞ്ഞതോടെ ഇമ്രാന്‍ ഖാന്‍ തന്റെ ട്വീറ്റ് പിന്‍വലിച്ചു.

2013 മേയ് 6 ന് ധാക്കയില്‍ മതനിന്ദ നിയമത്തിന്റെ പേരില്‍ നടന്ന പ്രതിഷേധത്തിനിടയില്‍ പൊലീസും ആളുകളും നേരിട്ട് ഏറ്റുമുട്ടുന്ന സാഹചര്യമുണ്ടായിരുന്നു. ഹെഫസാറ്റ് ഇ ഇസ്ലാം സംഘടനയായിരുന്നു പ്രതിഷേധത്തിന് പിന്നില്‍.

Top