കശ്മീര്‍ വിഷയത്തില്‍ ട്രംപിന്റെ പിന്തുണ തേടി പാകിസ്ഥാന്‍; ആഭ്യന്തര വിഷയമെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക്: കശ്മീര്‍ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ തേടി പാകിസ്ഥാന്‍. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്തു.

ഇന്ത്യ-പാക് പ്രശ്‌നം അജണ്ടയിലുള്‍പ്പെടുത്തി കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന രക്ഷാസമിതിയിലെ സ്ഥിരാംഗമായ ചൈനയുടെ ആവശ്യം പരിഗണിച്ചായിരുന്നു ചര്‍ച്ച.

നിലവില്‍ രക്ഷാസമിതി അംഗങ്ങളില്‍ ചൈന മാത്രമാണ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. കശ്മീരിലെ ഇന്ത്യയുടെ നീക്കം അപകടകരമെന്ന് ചൈന രക്ഷാസമിതി യോഗത്തില്‍ അഭിപ്രായപ്പെട്ടു. വളരെ മോശമായ സാഹചര്യമാണ് കശ്മീരില്‍ ഉള്ളതെന്നും ചൈന യോഗത്തില്‍ വ്യക്തമാക്കി. കശ്മീരിനെ വിഭജിക്കുകയും ലഡാക്കിനെ കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുകയും ചെയ്ത ഇന്ത്യയുടെ നടപടിയില്‍ നേരത്തെ തന്നെ ചൈന അതൃപ്തി അറിയിച്ചിരുന്നു.

ബാഹ്യ ശക്തികളുടെ ഇടപെടല്‍ വിഷയത്തില്‍ ആവശ്യമില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ്ദ് അക്ബറുദ്ദീന്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ ഭീകരവാദം അവസാനിപ്പിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണെന്നും ഇന്ത്യ ആവര്‍ത്തിച്ചു.

അതേസമയം ഫ്രാന്‍സും റഷ്യയും ബ്രിട്ടണും ഇന്ത്യയ്ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നുമാണ് വിവരങ്ങള്‍. കശ്മീര്‍ ഉഭയകക്ഷി വിഷയം ആണെന്നും പുറത്ത് നിന്നുള്ള ഇടപെടലുകള്‍ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് റഷ്യ സ്വീകരിച്ചിരിക്കുന്നത്.

Top