ഇമ്രാന്‍ഖാനും ഭാര്യയ്ക്കും തടവ് ശിക്ഷ; ഇസ്ലാമിക നിയമം ലംഘിച്ചെന്ന് കോടതി

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച് പാക് കോടതി. ഇസ്ലാമിക നിയമം ലംഘിച്ച് വിവാഹിതരായെന്ന കേസിലാണ് ഇരുവരെയും ശിക്ഷിച്ചിരിക്കുന്നത്. 2018 ലെ ഇസ്ലാമികനിയമം ലംഘിച്ചുവെന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. കഴിഞ്ഞ ദിവസം തോഷഖാന കേസില്‍ ഇമ്രാനും ഭാര്യക്കും ഇസ്ലാമാബാദ് കോടതി 14 വര്‍ഷം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെയാണ് അടുത്ത വിധി. അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ അറസ്റ്റിലായ ഇമ്രാന്‍ ഖാന്‍ ഇപ്പോള്‍ ജയിലിലാണ്.

ഇമ്രാന്‍ ഖാനെതിരെ ഇത് നാലാമത്തെ കോടതി ശിക്ഷവിധിയാണ് പുറത്ത് വന്നിരിക്കുന്നത്. നേരത്തെ ഇമ്രാന് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് 10 വര്‍ഷം വിലക്കും 787 ദശലക്ഷം പാകിസ്ഥാനി രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയെന്ന മറ്റൊരു കേസില്‍ കഴിഞ്ഞദിവസം മറ്റൊരു 10 വര്‍ഷം തടവു ശിക്ഷയും ഇമ്രാന് ലഭിച്ചിട്ടുണ്ട്. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാര്‍ച്ചില്‍ നടന്ന പാര്‍ട്ടി റാലിയില്‍ ഇമ്രാന്‍ ഉയര്‍ത്തി കാട്ടിയിരുന്നു. ഈ രേഖ രഹസ്യ സ്വഭാവം ഉള്ളതായിരുന്നു എന്നതാണ് കേസിന്റെ അടിസ്ഥാനം.

Top