ഗിനിയയില്‍ കുടുങ്ങിയ നാവികരെ കപ്പലിലേക്ക് മാറ്റി

ഗിനിയ: ഇക്വിറ്റോറിയൽ ഗിനിയയിൽ കുടുങ്ങിയ നാവികരിൽ 15 പേരെ നാവിക സേനയുടെ കപ്പലിലേക്ക് മാറ്റി. മലയാളിയായ വിജിത്ത്, മിൽട്ടൺ എന്നിവരെ ഉൾപ്പെടെ മാറ്റിയെന്നാണ് വിവരം. നാവികരുടെ ഫോൺ പിടിച്ചുവാങ്ങി. ആശയവിനിമയം നഷ്ടമായെന്ന് ചീഫ് ഓഫീസർ സനു ജോസഫ് അറിയിച്ചു. 15 നാവികരെയും നൈജീരിയയിലേക്ക് കൊണ്ടുപോകുന്നുവെന്നാണ് സൂചന.

തടവിലാക്കപ്പെട്ട മലയാളികൾ അടക്കമുള്ള നാവികരെ മോചിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയിരുന്നു. കപ്പൽ ജീവനക്കാരുടെ ജീവൻ അപകടത്തിലാണെന്നും അടിയന്തിര നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.

തടവിലായവരെ മോചിപ്പിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്നാണ് കത്തിലൂടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നു മലയാളികളടക്കം 16 ഇന്ത്യക്കാരെയാണ് ഗിനിയയിൽ തടഞ്ഞുവച്ചിരിക്കുന്നത്. മോചനത്തിന് അടിയന്തിര ഇടപെടൽ വേണമെന്നും മോചനം വൈകിപ്പിക്കുന്നത് ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സുരക്ഷിതമല്ലാതെ, തടവിൽ തുടരുന്നത് കപ്പൽ ജീവനക്കാരുടെ മാനസ്സിക ശാരീരിക നിലയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി കത്തിൽ പറഞ്ഞു.

Top