സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ആര്‍എസ്എസ് ആചാര്യന്‍മാരായ സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയ നടപടി പിന്‍വലിക്കില്ലെന്ന നിലപാട് പുനഃപരിശോധിക്കാന്‍ കണ്ണൂര്‍ സര്‍വകലാശാല തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഗാന്ധി ഘാതകരുടെ ആത്മീയ, രാഷ്ട്രീയ ആചാര്യന്‍മാര്‍ക്ക് സിലബസില്‍ ഇടം നല്‍കിയ സര്‍വകലാശാല നടപടി അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് സിലബസിലാണ് സവര്‍ക്കറുടെയും ഗോള്‍വര്‍ക്കറുടെയും ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയത്.

കേരളീയ പൊതുസമൂഹത്തിലേക്ക് സര്‍വകലാശാലയിലൂടെ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള നീക്കം അപലപനീയമാണ്. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഒത്താശയുണ്ടോയെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതൊരു തീവ്ര വലതുപക്ഷ നിലപാടാണ്. ബിജെപിയുടെ തീവ്രവലതുപക്ഷ നിലപാടിനൊപ്പമാണോ കേരളത്തിലെ സര്‍വകലാശാലകളും സിപിഎമ്മും നില്‍ക്കുന്നതെന്ന് വ്യക്തമാക്കണെന്ന് വിഡി സതീശന്‍ അറിയിച്ചു.

ഈ തീരുമാനം ഒരിക്കലും അംഗീകരിക്കാനാകില്ല. സിലബസ് പിന്‍വലിക്കാന്‍ സര്‍വകലാശാല തയാറാകണം. മതാധിപത്യ രാഷ്ട്രം ഉണ്ടാക്കാന്‍ വേണ്ടി ശ്രമിച്ചവരാണ് സവര്‍ക്കറും ഗോള്‍വര്‍ക്കറും. അവരുടെ തത്വസംഹിതകളാണ അതോ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും തത്വസംഹിതകളാണോ നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു.

Top