ഒടുവില്‍ ചെങ്കൊടി പാതയില്‍ പ്രതിപക്ഷം, ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ്

ന്യൂഡല്‍ഹി: ആര്‍ക്കും ഭയപ്പെടാതെ നട്ടെല്ലോട് കൂടി തീരുമാനമെടുക്കാന്‍ ചങ്കുറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടിയാണ് സി.പി.എം.

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം ആദ്യം ഉയര്‍ത്തി പരസ്യമായി രംഗത്ത് വന്നത് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്.

ഈ നിര്‍ദ്ദേശത്തെ ആദ്യം ഭയപ്പാടോടെ കണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോള്‍ ഈ നീക്കത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്.

സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്സ് ഉള്‍പ്പെടെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ എല്ലാം തന്നെ ഇംപീച്ച്‌മെന്റ് ആവശ്യമുന്നയിച്ച നോട്ടീസില്‍ ഒപ്പുവച്ചു കഴിഞ്ഞു.

നോട്ടിസ് തിങ്കളാഴ്ച നല്‍കുവാനാണ് തീരുമാനം. ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കുന്നതിനുള്ള ഒപ്പുശേഖരണവും തകൃതിയായി പുരോഗമിക്കുകയാണ്.

കുറഞ്ഞത് 50 എംപിമാര്‍ ഒപ്പിട്ടിരിക്കണമെന്ന നിബന്ധനയുള്ളതിനാല്‍, കഴിയുന്നതും വേഗം ഒപ്പുശേഖരണം പൂര്‍ത്തിയാക്കി ഇപ്പോള്‍ നടക്കുന്ന സമ്മേളനത്തില്‍ത്തന്നെ രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കാനുള്ള സാധ്യതകളാണ് പ്രതിപക്ഷം തേടിയത്. സി.പി.എം എംപിമാര്‍ക്ക് പുറമെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കപില്‍ സിബല്‍, ഗുലാംനബി ആസാദ് എന്നിവരുള്‍പ്പെടെയുള്ളവര്‍ പിന്തുണയറിയിച്ച് ഒപ്പിട്ടിരുന്നു. എന്‍സിപിയിലെ മജീദ് മേമനും ഒപ്പിട്ട എംപിമാരില്‍ ഉള്‍പ്പെടുന്നു.

ഇവര്‍ക്കു പുറമെ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി, തുടങ്ങിയ പാര്‍ട്ടികളും ചീഫ് ജസ്റ്റിനെതിരായ നീക്കത്തെ പിന്തുണയ്ക്കുന്നതായാണു വിവരം. ദീപക് മിശ്രയെ ഇംപീച്ച് ചെയ്യണമെന്ന് ആദ്യം മുതലേ പരസ്യമായി ആവശ്യപ്പെട്ടു വരുന്ന പാര്‍ട്ടിയാണ് സിപിഎം. സുപ്രീംകോടതി കൊളീജിയത്തില്‍ അംഗങ്ങളായ നാലു മുതിര്‍ന്ന ജഡ്ജിമാര്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി പ്രതിഷേധിച്ചതിനെ തുടര്‍ന്നു ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലുണ്ടായ പ്രതിസന്ധിക്ക് ഇതുവരെ പരിഹാരമായിട്ടില്ല.

ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള നാലംഗ ജഡ്ജിമാരാണ് പരസ്യമായി വാര്‍ത്താസമ്മേളനം വിളിച്ച് കോടതിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളോടുള്ള എതിര്‍പ്പ് തുറന്നടിച്ചത്. ചെലമേശ്വറിനു പുറമെ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം വിളിച്ചത്.

കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലാവലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ സി.പി.എം ഇംപീച്ച്‌മെന്റ് ആവശ്യം ഉന്നയിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരുന്നു.

‘ലാവലിന്‍ ഹര്‍ജി അതിന്റെ വഴിക്ക് നടക്കും, ഇംപീച്ച്‌മെന്റ് അതിന്റെ വഴിക്കും ‘ ഇതാണ് പിണറായി ഉള്‍പ്പെടെയുള്ള സി.പിഎം നേതാക്കളുടെ നിലപാട്.

നിരവധി ആരോപണങ്ങളിലും കേസിലും കുടുങ്ങി കിടക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കന്‍മാര്‍ ഉള്‍വലിഞ്ഞപ്പോയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യം സി.പി.എം ഉയര്‍ത്തി കൊണ്ട് വന്നിരുന്നത് എന്നതും ശ്രദ്ധേയമാണ്.

Top